ലോറിയിടിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു; നിര്‍ത്താതെ പോയ ലോറിയെ കണ്ടെത്താനാകാത്തതില്‍ ദുരൂഹത

കാഞ്ഞങ്ങാട്: ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. രാവണേശ്വരം വേലാശ്വരത്തെ സീതാറാം-വാസന്തി ദമ്പതികളുടെ മകന്‍ മുരളി(52)യാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. ഒരു മാസം മുമ്പ് കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ അതിഞ്ഞാല്‍ കോയാപ്പള്ളിക്ക് സമീപത്ത് രാത്രിയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മുരളിയെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാലാണ് മംഗളൂരുവിലേക്ക് മാറ്റിയത്. അപകടം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നുവെങ്കിലും അപകടത്തിനിടയാക്കിയ ലോറി കണ്ടെത്തിയിട്ടില്ല. അപകടത്തിനു ശേഷം ലോറി നിര്‍ത്താതെ പോവുകയായിരുന്നുവത്രെ. എന്നാല്‍ അപകടം കഴിഞ്ഞ് ഒരു മാസമായിട്ടും പ്രസ്തുത ലോറിയെ കണ്ടെത്താനാകാത്ത നടപടി ആരോപണങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.നാഗവേണിയാണ് മുരളിയുടെ ഭാര്യ. മക്കള്‍: കാര്‍ത്തിക്, കീര്‍ത്തി, കീര്‍ത്തന. സഹോദരങ്ങള്‍: ലക്ഷ്മി നാരായണന്‍, പ്രശാന്ത്, വനിത, പരേതനായ പവിത്രന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page