മുള്ളൻകൊല്ലിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയും തൃശ്ശൂർ മൃഗശാലയിലേക്ക്; പല്ലുകൾ നഷ്ടമായ കടുവക്ക് ഇര തേടി ജീവിക്കാൻ പാടെന്ന് ഡോക്ടർമാർ;ശേഷിക്കുന്ന കാലം സംരക്ഷണ കേന്ദ്രത്തിൽ കഴിയും

പുൽപ്പള്ളി:വയനാട് മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി. പല്ലുകൾ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ്  തീരുമാനം. ​ഇത്തരത്തിൽ തൃശ്ശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127. നേരത്തെ വയനാട്ടിൽ കെണിയിലായ മൂടക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയെയും കൊളഗപ്പാറയിലെ സൗത്ത് വയനാട് 9 കടുവയെയും  മൃഗശാലയിലേക്ക് മാറ്റിയിരുന്നു.
രണ്ടരമാസമായി ആഴ്ചതോറും ജനവാസ മേഖലയിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ പിടിച്ച കടുവയാണ് മൃഗശാലയിലേക്ക് എത്തുന്നത്. കർണാടകത്തിലും കേരളത്തിലും ഒരുപോലെ, സാന്നിധ്യമുണ്ടായിരുന്നു WWL 127ന്. മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയാണ്  പല്ലുകൾ നഷ്ടമായതെന്നാണ് കരുതുന്നത്. വേട്ടയാടാൻ ബുദ്ധിമുട്ടായതോടെയാണ്  ഇരപിടുത്തം ജനവാസ മേഖലയിലാക്കിയത്.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് കടുവ വനമൂലികയിലെ കൂട്ടിൽ വീണത്. കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് പുനരധിവാസത്തിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ മൃഗശാലയിലെത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page