![](https://malayalam.karavaldaily.com/wp-content/uploads/2024/02/image-60.png)
തൃശൂർ: കരുവന്നൂർ പാലം ആത്മഹത്യ മുനമ്പാകുന്നു. പാലത്തിൽനിന്നും പുഴയിലൂലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത് കാസർകോട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. പല്ലിശ്ശേരിയിൽ താമസിക്കുന്ന കാസർകോട് സ്വദേശി വാഴപ്പിള്ളി രാജേഷ് (51) ആണ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. തിങ്കളാഴ്ച രാവിലെയാണ് കുടുംബ പ്രശ്നങ്ങളെതുടർന്ന് രാജേഷ് പുഴയിലേക്ക് എടുത്ത് ചാടിയത്. പുഴയിൽ ഒഴുകിയെത്തിയ പുല്ലിൽ പിടുത്തം കിട്ടിയതിനാൽ രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാർ ബോട്ടിറക്കി വലിച്ചു കരയ്ക്കുകയറ്റുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി ആശുപത്രിയിലേക്ക് മാറ്റി. കരുവന്നൂർ പാലം തുടർച്ചയായി ആത്മഹത്യാ മുനമ്പാകുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞയാഴ്ചയും 50 കാരി പാലത്തിൽ നിന്ന് ചാടി മരിച്ചിരുന്നു.
രാവിലെ പാലത്തിനടുത്ത് എത്തിയ രാജേഷ് പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. നഗരത്തിലെ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. പാലത്തിന്റെ തൂണിൽ വലിയതോതിൽ പുല്ല് കൂടികിടക്കുന്നുണ്ട്. ഇതിൽ പിടിച്ചതിനാൽ ജീവൻ നഷ്ടമായില്ല. മുങ്ങിയും താഴ്ന്നും കിടന്ന രാജേഷിന്റെ തല വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാർ ബോട്ടിറക്കി രാജേഷിനെ കരയ്‌ക്കെത്തിക്കുകയായിരുന്നു. കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് മന്ത്രി ആർ ബിന്ദു നേരത്തെ അറിയിച്ചിരുന്നു.