രണ്ടുവർഷം മുമ്പ് സഹോദരിയെ ശല്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥിയെ 19കാരനായ സഹോദരൻ നടുറോഡിൽ വെട്ടിക്കൊന്നു. കോയമ്പത്തൂരിലാണ് സംഭവം. ചിന്നപ്പംപെട്ടി സ്വദേശി പ്രണവാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുപിന്നാലെ പെൺകുട്ടിയുടെ സഹോദരൻ പേരരശൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. രണ്ട് വർഷം മുമ്പ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് പ്രണവ് പേരരശന്റെ സഹോദരിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. സഹോദരിയെ ശല്യം ചെയ്യുന്നത് ചോദിക്കാൻ ചെന്ന പേരരശനെ പ്രണവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചു. പിന്നീട് ഇത് സംഘം ചേർന്നുള്ള ആക്രമണത്തിലേക്ക് വഴിമാറി.
തുടർപഠനത്തിന്റെ ഭാഗമായി പുതിയ സ്ഥാപനത്തിൽ അപേക്ഷ കൊടുക്കാൻ സുഹൃത്തുക്കൾക്കൊപ്പം കോയമ്പത്തൂരിലെ ഒണ്ടിപുത്തൂർ ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിക്കുകയായിരുന്നു പ്രണവ്. ഇതിനിടയിലാണ് പേരരശനും സുഹൃത്തും പ്രണവിനെ കണ്ടത്. ബൈക്കിൽ വന്ന പേരരശൻ പ്രണവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം വെട്ടിക്കൊല്ലുകയായിരുന്നു. പ്രണവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇഎസ്‌ഐ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/car-jsgdvb.jpg)