ഇടുക്കി:പ്രാർഥനായോഗത്തില്‍ പങ്കെടുക്കാനെത്തിയ പതിനാല് വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്ററുടെ സഹായി അറസ്റ്റില്‍.തമിഴ്നാട് ദിണ്ടിഗല്‍ സ്വദേശി സെബാസ്റ്റ്യൻ എന്നയാളെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ആണ് പ്രാർഥനായോഗത്തില്‍ പങ്കെടുക്കാൻ ഇടുക്കി രാജാക്കാട് സ്വദേശിയായ പതിനാലുകാരൻ കുടുംബത്തോടൊപ്പം എത്തിയത്. പ്രാർഥനകള്‍ക്ക് നേതൃത്വം നല്‍കാൻ എത്തിയത് തമിഴ്നാട് സ്വദേശിയായ പാസ്റ്ററായിരുന്നു. ഇദ്ദേഹത്തിന്‍റെ സഹായിയായാണ് സെബാസ്റ്റ്യൻ പ്രാർഥനായോഗ സ്ഥലത്ത് എത്തിയത്. ഇവിടെ വെച്ച് കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്.
സംഭവത്തെ തുടർന്ന് ഭയന്ന് പോയ കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. കൗണ്‍സിലിംഗ് നടത്തിയ ചൈല്‍ഡ് ലൈൻ ഉദ്യോഗസ്ഥനോടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇതോടെ വിവരം ചൈല്‍ഡ് ലൈൻ പൊലീസിനെ അറിയിച്ചു.
കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസില്‍ അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിയെ കണ്ടെത്താൻ കുറച്ചുകാലമായി പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം തൂത്തുക്കുടിയില്‍ വെച്ച് പ്രതി പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു