ഡൽഹി: പാക് ചാരഏജൻസിയായ ഐഎസ്ഐക്ക് (ഇന്റർ സർവീസസ് ഇന്റലിജൻസ്) സൈനിക വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മോസ്‌കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരനായ സതേന്ദ്ര സിവാലിനെയാണ് അറസ്റ്റ് ചെയ്തത്. ഉത്തർ പ്രദേശ് ഭീകരവാദ വിരുദ്ധ സ്‌ക്വാഡാണ് (യുപി എടിഎസ്) മീററ്റിൽനിന്ന് സതേന്ദ്രയെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുപി എടിഎസിന്റെ നടപടി. വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥരിൽ നിന്നും ഇയാൾ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യവിവരങ്ങൾ തേടിയെന്നും ഇതിന് പകരമായി പണം വാഗ്ദാനം ചെയ്തുവെന്നുമാണ് റിപ്പോർട്ട്. എംബസിയിൽ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ഹാപുരിലെ ഷാ മൊഹിയുദ്ദീൻപുർ ഗ്രാമവാസിയാണ് സതേന്ദ്ര. പ്രതിരോധ-വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട ചില നിർണായക രഹസ്യവിവരങ്ങൾ ഐഎസ്ഐ അധികൃതർക്ക് ഇയാൾ കൈമാറിയതായും വിവരമുണ്ട്. 2021ൽ മുതൽ ഇയാൾ മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്യുകയാണ്.