കാസർകോട്: വെള്ളിയാഴ്ച രാത്രി മാവേലി എക്സ്പ്രസ്സ് ട്രെയിനിൽ നിന്ന് വീണ ആൾ അത്ഭുതകരമായി രക്ഷപെട്ടു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലിജോ ഫെർണാണ്ടസ് (32) ആണ് ട്രെയിനിൽ നിന്ന് വീണത്. ശനിയാഴ്ച രാവിലെ ഉദിനൂരിലെ കുറ്റിക്കാട്ടിലാണ് യുവാവിനെ കണ്ടെത്തിയത്. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ ഇയാളെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് മാവേലി എക്സ്പ്രസ് ട്രെയിനിൽ നിന്ന് ഒരാൾ വീണതായി സുഹൃത്ത് റെയിൽവേ പൊലീസിനെ അറിയിച്ചത്. ചെറുവത്തൂരിനും പയ്യന്നൂരിനും ഇടയിലാണ് വീണതെന്നാണ് സുഹൃത്ത് നൽകിയ വിവരം. തുടർന്ന് ചന്തേരയിലെയും പയ്യന്നൂരിലെയും പൊലീസ് റെയിൽവേ ട്രാക്കിന്റെ പരിസരങ്ങളിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. ഈ വിവരം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പിലിക്കോട്, ഉദിനൂർ, തൃക്കരിപ്പൂർ, പയ്യന്നൂർ പ്രദേശങ്ങളിലെ ചെറുപ്പക്കാരും യുവാവിനെ കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു. രാത്രി 12 മണി വരെ തിരച്ചിൽ നടത്തിയിട്ടും വീണ ആളിനെ കണ്ടെത്താനായില്ല അതിനിടെ ശനിയാഴ്ച രാവിലെ ഒരു ഹോട്ടലുടമയാണ് യുവാവിനെ പരിക്കേറ്റ നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. ഉടൻതന്നെ ഫയർഫോഴ്സിനെയും ചന്തേര പൊലീസിനെയും വിവരമറിയിച്ച് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. രാത്രി വൈകും വരെ രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായ യുവാക്കള്‍ക്ക് റെയില്‍വേ പൊലീസ് നന്ദി അറിയിച്ചു.