സോഷ്യൽ മീഡിയ വഴിയുളള കാര്‍ വില്‍പന; തമിഴ്‌നാട് സ്വദേശികളെ തട്ടിക്കൊണ്ടു പോയി കൊളളയടിച്ച യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഫെയ്‌സ് ബുക്ക് വഴിയുളള കാര്‍ വില്‍പനയുടെ മറവില്‍ തലശേരി നഗരത്തില്‍ പട്ടാപ്പകല്‍ തമിഴ്‌നാട് സ്വദേശികളെ തട്ടിക്കൊണ്ടു പോയി 1,65,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. ഉളിക്കല്‍ മണിപ്പാറ സ്വദേശി ഇര്‍ഷാദിനെ(31)യാണ് തലശേരി ടൗണ്‍ പൊലിസ്് അറസ്റ്റു ചെയ്തത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തില്‍ താനുള്‍പ്പെടെ റയീസ്, രഞ്ചിത്ത്, ജിനീഷ് എന്നിവരാണുണ്ടായിരുന്നതെന്ന് അറസ്റ്റിലായ പ്രതി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. മറ്റുപ്രതികള്‍ സംഭവത്തിനു ശേഷം മുങ്ങിയിരിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
തമിഴ്‌നാട് ഈറോഡ് സ്വദേശികളായ സുധാകര്‍, യോഗരാജ് എന്നിവരാണ് തട്ടിപ്പിനിരയായത്. ഫെയ്‌സ് ബുക്കിലൂടെ മാരുതികാര്‍ സ്വിഫ്റ്റ് കാർ വില്‍പനയ്ക്കുണ്ടെന്ന് പരസ്യം ചെയ്താണ് തമിഴ്‌നാട് സ്വദേശികളെ അക്രമി സംഘം തന്ത്രപരമായി തലശേരിയിലെത്തിച്ചത്. തിങ്കളാഴ്ച്ച രാവിലെ കാര്‍ വാങ്ങാനെത്തിയവരെ തലശേരി റെയില്‍വെ സ്‌റ്റേഷന്‍ റോഡില്‍ നിന്നും ടെസ്റ്റ് ഡ്രൈവിങിനെന്ന വ്യാജേനെ കയറ്റി മാഹി ദേശീയപാതയിലേക്ക് പോകും വഴി മര്‍ദ്ദിക്കുകയും കൈയ്യിലുണ്ടായിരുന്ന പണം കൊളളയടിക്കുകയുമായിരുന്നു. അവശനിലയിലായ തമിഴ്‌നാട് സ്വദേശികളെ റോഡിലിറക്കി വിട്ടാണ് സംഘം രക്ഷപ്പെട്ടത്. സുധാകറും യോഗരാജും തലശേരി ടൗണ്‍ പൊലിസ് സ്‌റ്റേഷനിലെത്തുകയും പരാതി നല്‍കുകയുമായിരുന്നു. എസ്. ഐ സജേഷ് ജോസിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ അറസ്റ്റിലായത്. മണിപാറയിലെ വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്. കേസിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് തലശേരി ടൗണ്‍ പൊലിസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page