![](https://malayalam.karavaldaily.com/wp-content/uploads/2024/01/image-29.png)
കൊച്ചി: ഡോ. വന്ദന ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണം ആവശ്യപ്പെട്ട് അച്ഛൻ കെ ജി മോഹൻദാസാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഉത്തരവാദിത്തത്തിൽ നിന്ന് പൊലീസ് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തിൽ പൊലീസിന് താൽപര്യമില്ലെന്നും ആരോപിച്ചാണ് ഹർജി നൽകിയത്. അന്വേഷണത്തിൽ പൊലീസിന് ഉദാസീനതയുണ്ടെന്നും ഇതിനാൽ സിബിഐ അന്വേഷണം അനിവാര്യമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രവും നൽകി. ആവശ്യമെങ്കിൽ സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. 2023 മെയ് 10നാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനക്കിടെ പ്രതി സന്ദീപ് പ്രകോപിതനായി വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.