കാസര്‍കോട്: ചെറുവത്തൂരിലെ ബീവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടിയ സംഭവത്തിനെതിരെ കേരള ഹൈക്കോടതിയില്‍ ഹരജി. ചെറുവത്തൂരിലെ ജനകീയ സമിതി സെക്രട്ടറി കെ.ടി.രാജേഷ് ആണ് കേരള ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെയും കണ്‍സ്യൂമര്‍ഫെഡിനെയും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറേയും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിനെയും എതിര്‍കക്ഷികളാക്കിയാണ് ഹരജി ഫയല്‍ ചെയ്തത്.
ചെറുവത്തൂരിലെ ഒരു മദ്യമുതലാളിയെ സഹായിക്കാനാണ് ഒരുദിവസം മാത്രം തുറന്ന ബീവറേജ് ഔട്ട്ലെറ്റ് രേഖാമൂലമുള്ള ഉത്തരവുകളൊന്നുമില്ലാതെ അടച്ചുപൂട്ടിയതെന്ന് ഹരജിക്കാര്‍ ആരോപിക്കുന്നു. ഔട്ട്ലെറ്റ് ഒഴിവാക്കി ഇവിടെനിന്നും മദ്യം കടത്തിക്കൊണ്ടുപോകാനുള്ള കണ്‍സ്യൂമര്‍ഫെഡിന്റെയും എക്സൈസിന്റെയും നീക്കങ്ങള്‍ ജനങ്ങള്‍ തടഞ്ഞിരുന്നു. ഇതുമൂലം മദ്യം കടത്താന്‍ കഴിഞ്ഞില്ല. നിലവില്‍ ഔട്ട്ലെറ്റിലുള്ള മദ്യം അവിടെനിന്നും മാറ്റരുതെന്നും ഔട്ട്ലെറ്റ് വീണ്ടും തുറന്നുപ്രവര്‍ത്തിക്കണമെന്നുമാണ് ജനകീയസമിതി സെക്രട്ടറി കെ.ടി.രാജേഷ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബീവറേജ് ഔട്ട്ലെറ്റില്‍ നവംബര്‍ 23 ന് ഒറ്റദിവസത്തെ കച്ചവടത്തിലൂടെ 9,42380 രൂപ ലഭിച്ചിരുന്നു. 90,000 രൂപ മാസവാടക നിശ്ചയിച്ചാണ് കെട്ടിട ഉടമ മാധവന്‍നായര്‍ കണ്‍സ്യൂമര്‍ഫെഡിന് കെട്ടിടമുറികള്‍ നല്‍കിയത്.
കഴിഞ്ഞ ജുലൈ 19 നാണ് കണ്‍സ്യൂമര്‍ഫെഡ് കെട്ടിട ഉടമ മാധവന്‍നായരുമായി ഇതുസംബന്ധിച്ച് കരാര്‍ ഉണ്ടാക്കിയിരുന്നു. രാജേഷിന്റെ ഹർജി കോടതി ഫയലില്‍ സ്വീകരിച്ചു. അതേസമയം സി ഐ ടി യു നേതൃത്വത്തിൽ നടത്തിയ മദ്യശാലക്ക് മുന്നിലുള്ള സമരം സിപിഎം നേതൃത്വത്തിന്റെ ചർച്ചയോടെ പിൻവലിച്ചിരുന്നു. മൂന്നുമാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാം എന്ന വ്യവസ്ഥയോടെയാണ് സമരം പിൻവലിച്ചിരിക്കുന്നത്. എന്നാൽ മൂന്നുമാസം കഴിഞ്ഞാൽ മദ്യശാലയുടെ ലൈസൻസ് റദ്ദാവും.