ജനവാസ മേഖലയിലെ ഹോട്ടലിൽ ഉച്ചക്ക് കാട്ടുപന്നി കയറി; പിടികൂടിയത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ


സുൽത്താൻ ബത്തേരി:വയനാട്ടില്‍ ഹോട്ടലില്‍ കാട്ടുപന്നി കയറി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാട്ടുപന്നിയെ പിടികൂടാനായത്. സുൽത്താൻ ബത്തേരിക്കടുത്ത് താഴെ കൊളഗപ്പാറയിലെ പെപ്പർ റെസ്റ്റോറന്‍റിലാണ് കാട്ടു പന്നി കയറിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷമാണ് സംഭവം.ഇതോടെ റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയവരും തൊഴിലാളികളും നാട്ടുകാരും പരിഭ്രാന്തിയിലായി. എല്ലാവരും ഹോട്ടലിന് പുറത്തേക്ക് ഇറങ്ങി. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ആര്‍ആര്‍ടി സംഘം എത്തി പന്നിയെ പിടികൂടുകയായിരുന്നു. പിന്നീട് വനത്തില്‍ വിട്ടു. റസ്റ്റോറന്‍റിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ കാട്ടുപന്നി നശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കഴുത്തില്‍ കെണി കുടുക്കിയശേഷം വലയിലാക്കിയാണ് കാട്ടുപന്നിയെ പിടികൂടിയത്.
വലയിലാക്കിയ പന്നിയെ വനംവകുപ്പിന്‍റെ വാഹനത്തില്‍ കാട്ടിലേക്ക് കൊണ്ടുപോയി തുറന്നുവിടുകയായിരുന്നു. വനത്തോട് ചേര്‍ന്നുള്ള മേഖലയില്‍നിന്ന് കാട്ടുപന്നികള്‍ ജനവാസ കേന്ദ്രത്തിലെത്തുന്നത് കൊളഗാപ്പാറയിലും സമീപ പ്രദേശങ്ങളിലും പതിവാണ്. കാട്ടുപന്നികളുടെ ശല്യത്താല്‍ വലിയ രീതിയില്‍ കൃഷിനാശമുണ്ടാകുന്നതും പതിവാണ്. നേരത്തെ കാട്ടുപന്നിയെ ഇടിച്ച്‌ ഇരുചക്രവാഹന യാത്രക്കാർ ഉള്‍പ്പെടെ അപകടത്തില്‍പെടുന്ന സംഭവങ്ങളും  ഉണ്ടായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page