കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ലൈംഗിക പ്രേരണ നിയന്ത്രിക്കണം’; പരാമര്‍ശത്തില്‍ കല്‍ക്കട്ട ഹൈക്കോടതിയെ വിമര്‍ശിച്ച്‌ സുപ്രീംകോടതി


ന്യൂഡല്‍ഹി: കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ‘ലൈംഗിക പ്രേരണകള്‍’ നിയന്ത്രിക്കണമെന്ന കല്‍ക്കട്ട ഹൈക്കോടതി യുടെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ സുപ്രീം കോടതി. വിധിക്കെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിച്ച്‌ ജസ്റ്റിസുമാരായ അഭയ് എസ് ഓഖെ, ഉജ്ജല്‍ ഭ്രയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്.

ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനവും അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി കോടതിയെ അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 18നാണ് ജസ്റ്റിസ് ചിത്ത രഞ്ജന്‍ ദാസ്‌ അധ്യക്ഷനായ കല്‍ക്കട്ട ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിവാദമായ ഉത്തരവ് വന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും ലൈംഗിക പ്രേരണകള്‍ നിയന്ത്രിക്കാനായിരുന്നു കോടതി ഉപദേശ രൂപേണ വിധി പറയുന്നതിനിടെ പരാമര്‍ശം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് കീഴ്‌ക്കോടതി ശിക്ഷിച്ച ഒരാളെ കുറ്റവിമുക്തനാക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണങ്ങള്‍.

സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് സെക്ഷന്‍ 482 പ്രകാരം ജഡ്ജിമാര്‍ അധികാരങ്ങള്‍ പ്രയോഗിക്കുന്ന രീതിയില്‍ ആശങ്ക പ്രകടിപ്പിച്ചു.

ഇതിനെ നിരീക്ഷണം മാത്രമായി കണക്കാക്കാനാവില്ലെന്നും ഇത് തീര്‍ത്തും തെറ്റായ രീതിയാണെന്നുമാണ് ബെഞ്ചിന്റെ നിരീക്ഷണം. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജനുവരി 12 ലേക്ക് മാറ്റി. സംസ്ഥാനത്തിന്റെ അപ്പീലും സ്വമേധയാ ഉള്ള കേസും ഒരുമിച്ച്‌ കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കേസില്‍ അമിക്കസ് ക്യൂറിയായി നിയോഗിക്കപ്പെട്ട മുതിര്‍ന്ന അഭിഭാഷക മാധവി ദിവാന്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ഉത്കണ്ഠ രേഖപ്പെടുത്തി, കൗമാരക്കാര്‍ തമ്മിലുള്ള ലൈംഗികതയെക്കുറിച്ചുള്ള ചോദ്യമെന്ന നിലയില്‍ ഹൈക്കോടതിയുടെ നിരീക്ഷണം തെറ്റാണെന്നും സുപ്രീം കോടതിയെ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page