ജ്വല്ലറിയില്‍ സ്വര്‍ണാഭരണങ്ങള്‍ കുറഞ്ഞുവരുന്നു; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്ഥാപന ഉടമ ഒന്നു ഞെട്ടി

കന്യാകുമാരി മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ നിന്ന് 54 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ആറ് കിലോ വെള്ളി ആഭരണങ്ങളും മോഷണം നടത്തിയെന്ന കേസില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി. അരുമന സ്വദേശിയായ അനീഷ്(29), പമ്മം സ്വദേശിയായ ശാലിനി, പയണം സ്വദേശിയായ അബിഷ എന്നിവരെയാണ് മാര്‍ത്താണ്ഡം പൊലീസ് പിടികൂടിയത്. ജ്വല്ലറിയില്‍ സ്വര്‍ണാഭരണങ്ങള്‍ കുറവാണെന്ന സംശയത്തെ തുടര്‍ന്ന് മനോജര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ അറിയാതെ സ്വര്‍ണ്ണാഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി വ്യക്തമായത്. തുടര്‍ന്ന് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന അനീഷ് സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റുന്നത് കണ്ടു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ അനീഷ് അടുത്തിടെ വിലകൂടിയ ഇരുചക്ര വാഹനം വാങ്ങിയതായും ആഡംബര വീട് നിര്‍മ്മിച്ചതായും കണ്ടെത്തി. ഇതേ തുടര്‍ന്ന് സ്ഥാപന ഉടമ മാര്‍ത്താണ്ഡം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ സ്ഥാപനത്തിലെ രണ്ടു സ്ത്രീ ജീവനക്കാരുടെ സഹായത്തോടെയാണ് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചതെന്ന് മൊഴി നല്‍കി. ശാലിനി, അബിഷ എന്നിവരാണ് അനീഷിനെ സഹായിച്ചത്. സ്റ്റോക്ക് ഉള്ളത് പോലെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതാണ് സ്ത്രീ ജീവനക്കാരികള്‍ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 50 ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page