വീര്‍ത്ത വയറുമായി തെരുവില്‍ കഴിഞ്ഞ ഷെരീഫിനു തുണയായി സി എച്ച് സെന്റര്‍; ആശുപത്രിയിലേയ്ക്ക് മാറ്റി

കുമ്പള: സ്വന്തം മകന്‍ വീട്ടില്‍ നിന്നു ഇറക്കിവിട്ടതിനെത്തുടര്‍ന്ന് തെരുവില്‍ രോഗവുമായി മല്ലിട്ട് ദുരിതജീവിതം നയിച്ചിരുന്ന ഷെരീഫിനു താല്‍ക്കാലിക ആശ്വാസം. പാലക്കാട് സ്വദേശിയും നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ദീര്‍ഘകാലം ഡ്രൈവറുമായിരുന്ന ഷെരീഫി (62)നാണ് കാസര്‍കോട് സി.എച്ച്.സെന്റര്‍ തണലൊരുക്കിയത്. വീര്‍ത്ത വയറുമായി കുമ്പളയിലെ കടവരാന്തകളില്‍ അഭയം തേടുകയും ഭക്ഷണം പോലും കഴിക്കാനാകാതെ നരകയാതന അനുഭവിക്കുകയും ചെയ്തിരുന്ന ഷെരീഫിന്റെ ദുരിത ജീവിതം കാരവല്‍ ഇന്നലെ സചിത്രവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് മുസ്ലീംലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി എ.കെ.ആരിഫ്, കുമ്പള പഞ്ചായത്ത് മെമ്പര്‍ യുസഫ് ഉളുവാര്‍, മറ്റു ഭാരവാഹികളായ ബി.എന്‍.മുഹമ്മദലി, നിസാം, ജംഷീര്‍, സവാദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കടവരാന്തയില്‍ കിടക്കുകയായിരുന്ന ഷെരീഫിനെ കണ്ടെത്തുകയും മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസിലെത്തിച്ച് കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ സ്ഥലത്തെത്തിയ കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ ഇ.അനൂപ് കുമാര്‍ ഷെരീഫിനെ ആശുപത്രിയിലേയ്ക്കു മാറ്റാനുള്ള ഔദ്യോഗിക കാര്യങ്ങള്‍ ചെയ്തു കൊടുത്തു. തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ തന്നെ കാറില്‍ കയറ്റി തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരായ രണ്ടു പേരാണ് കൂട്ടിരിക്കുന്നത്. ഇതിനിടയില്‍ ഷെരീഫിന്റെ കുടുംബക്കാരെ ബന്ധപ്പെടുന്നതിനു എ.കെ.എം അഷ്റഫ് എം.എല്‍.എ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലുമായി ബന്ധപ്പെടുകയും ചെയ്തു. ആശുപത്രിയില്‍ അടിയന്തര ചികിത്സയ്ക്ക് വിധേയനായ ഷെരീഫ് ആശ്വാസത്തിലാണിപ്പോള്‍…..

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page