പണം ഇരട്ടിപ്പിച്ച് നല്‍കുമെന്ന വാഗ്ദാനം; ആപ്പില്‍ കുടുങ്ങി 21 ലക്ഷം നഷ്ടപ്പെട്ടു; യുവതി പുഴയില്‍ ചാടി ജീവനൊടുക്കി

മംഗളൂരു: പണം ഇരട്ടിപ്പിച്ച് നല്‍കുമെന്ന വാഗ്ദാനത്തില്‍ കുടുങ്ങി 21 ലക്ഷം രൂപ നഷ്ടമായ യുവതി പുഴയില്‍ ചാടി ജീവനൊടുക്കി. ബണ്ട്വാള്‍, കുക്കംപാടി, എറോട്ടി സ്വദേശിനിയായ മറീന ഡിസൂസ (31)യാണ് സംഘബെട്ടു, ഫല്‍ഗുനി പുഴയില്‍ ചാടി ജീവനൊടുക്കിയത്. നേരത്തെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ മറീന നിലവില്‍ എല്‍ഐസി ഏജന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഇരട്ടിയാക്കുന്ന ആപ്പ് ശ്രദ്ധയില്‍പ്പെട്ടത്. വാഗ്ദാനം വിശ്വസിച്ച മറീന കൈയിലുള്ളതും മറ്റുള്ളവരില്‍ നിന്നു സംഘടിപ്പിച്ചതുമായി 21 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. പിന്നീടാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്. ഇതേ തുടര്‍ന്ന് മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന മറീന കഴിഞ്ഞ ദിവസം രാത്രി സ്വന്തം സ്‌കൂട്ടറുമായി പുറത്തേക്കു പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസും ബന്ധുക്കളും അന്വേഷിക്കുന്നതിനിടയിലാണ് ഫാല്‍ഗുനി പുഴയോരത്ത് സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്തു നിന്നു തന്നെ പുഴയില്‍ മൃതദേഹവും കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ഭാരതി സംഭവസ്ഥലം സന്ദര്‍ശിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page