ബംഗളൂരു: കർണാടക രാജ്ഭവനിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് തിങ്കളാഴ്ച രാത്രി അജ്ഞാതനിൽ നിന്ന് ബംഗളൂരു പോലീസിന് ഭീഷണി കോൾ ലഭിച്ചു.
പോലീസ് ഉടൻ തന്നെ ബോംബ് സ്‌ക്വാഡിനെ അയച്ച് പരിസരത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വ്യാജ കോളായിരുന്നു എന്നും, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് വീണ്ടും തിരച്ചിൽ നടത്തുമെന്നും പോലീസ് അറിയിച്ചു. അർദ്ധരാത്രിയാണ് അജ്ഞാത നമ്പറിൽ നിന്ന് കൺട്രോൾ റൂമിലേക്ക് രാജ്ഭവനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിച്ച് വ്യാജ കോൾ വന്നത്.
വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്കൂൾ അധികൃതരെയും പരിഭ്രാന്തിയിലാഴ്ത്തി ബംഗളൂരുവിലെ 44 സ്‌കൂളുകൾക്ക് അജ്ഞാത ഇമെയിലുകളിലൂടെ ബോംബ് ഭീഷണികൾ വന്ന് 10 ദിവസത്തിന് ശേഷമാണ് രാജ്ഭവനിൽ ബോംബ് ഭീഷണി. സുരക്ഷാ മുൻകരുതലെന്ന നിലയിൽ ബംഗളൂരു പോലീസ് എല്ലാ സ്‌കൂളുകളിൽ നിന്നും അന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചിരുന്നു. ഭീഷണികൾ വ്യാജമാണെന്ന് സൂചന ലഭിച്ചിട്ടും പോലീസ് സ്‌കൂളുകളിലും പരിസരത്തും തിരച്ചിൽ നടത്തി.