47-ാം ജന്മദിനത്തിൽ ലിംഗമാറ്റത്തിന് വിധേയനായ ട്രാൻസ്‌ജെൻഡർ തന്റെ ദീർഘകാല കാമുകിയെ വിവാഹം ചെയ്തു. ഇരുവരും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹിതരായത്.
മധ്യപ്രദേശിലെ ഇൻഡോറിൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ട്രാൻസ്ജെൻഡർ തന്റെ ദീർഘകാല കാമുകിയെ നിയമപരമായി വിവാഹം ചെയ്തു. കുടുംബ കോടതിയിൽ വെച്ചാണ് അസ്തിത്വ സോണി ആസ്തയെ വിവാഹം കഴിച്ചത്. ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങൾ പങ്കെടുത്തു.
ഒരു പുരുഷനായി ജീവിക്കാൻ തുടങ്ങുന്നതിനുമുമ്പ് അസ്തിത്വ സോണിയുടെ പേര് അൽക്ക എന്നായിരുന്നു. തന്റെ 47-ാം ജന്മദിനത്തിലാണ്, അസ്തിത്വ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
നിയമ പ്രകാരം ഭിന്നലിംഗക്കാരായ ട്രാൻസ്‌ജെൻഡർമാർക്ക് വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന് ഒക്ടോബറിൽ സുപ്രീം കോടതി വിധിച്ചതിന് പിന്നാലെയാണ് വിവാഹം.
വിവാഹത്തിന് മുമ്പ്, ഇരുവരും ഇൻഡോർ ഡെപ്യൂട്ടി കളക്ടർ റോഷൻ റായിക്ക് തങ്ങളുടെ സാഹചര്യം വിശദീകരിച്ച് അപേക്ഷ നൽകിയിരുന്നു. കലക്ടറുടെ പരിശോധനയെ തുടർന്ന് അപേക്ഷ അംഗീകരിച്ചതോടെയാണ് വിവാഹം നടന്നത്.
അസ്തിത്വയുടെ സഹോദരി തന്റെ സുഹൃത്താണെന്നും അവരുടെ വീട്ടിൽ വച്ചാണ് താൻ ആദ്യമായി അസ്തിത്വയെ കണ്ടതെന്നും ആസ്ത പറഞ്ഞു. അവരുടെ ബന്ധം കേവലം സന്തോഷങ്ങൾ പങ്കിടുന്നതിൽ നിന്ന് ആഴത്തിലുള്ള സ്നേഹത്തിലേക്കും ഒടുവിൽ പ്രണയത്തിലേക്കും വഴിമാറി. ഡിസംബർ 11 നാണ് ആചാര പ്രകാരമുള്ള വിവാഹം.