നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന് തിരിച്ചടി; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍, കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി സിംഗില്‍ ബെഞ്ച് ഉത്തരവിട്ടു. ജില്ലാ ജഡ്ജി വസ്തുതയെന്തെന്ന് അന്വേഷിക്കണം. ആവശ്യമെങ്കില്‍ പൊലീസിന്റെയോ മറ്റ് ഏജന്‍സികളുടെ സഹായം തേടാം. പരാതി ഉണ്ടെങ്കില്‍ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അതിജീവിതയുടെ ഹര്‍ജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. അന്വേഷണത്തില്‍ ആരെങ്കിലും കുറ്റം ചെയ്‌തെന്നു കണ്ടെത്തിയാല്‍ ക്രിമിനല്‍ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.
കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായിരുന്നു നടിയുടെ ആവശ്യം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. 2018 ജനുവരി 9 നും ഡിസംബര്‍ 13 നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ ഹര്‍ജിക്കെതിരെ കേസില്‍ പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page