നിര്‍മാണം നടക്കുന്ന മാവുങ്കാല്‍ ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: മാവുങ്കാല്‍ ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ കണ്ണൂരിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍.ടിസി ബസും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. മാവുങ്കാല്‍ ടൗണിന് സമീപം കാട്ടുകുളങ്ങര ഭാഗത്തേക്ക് പോകുന്ന ദേശീയപാതയിലാണ് അപകടം. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ കടന്നുപോകാന്‍ നിര്‍മ്മിച്ച സമാന്തര പാതയിലാണ് അപകടമുണ്ടായത്. രണ്ടുഭാഗത്തേക്കായി വാഹനങ്ങള്‍ പോകേണ്ട റോഡില്‍ അമിത വേഗതയിലെത്തിയ ബസ് കാറിനെ ഇടിക്കുകയായിരുന്നു. എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ കാര്‍ യാത്രക്കാരന് സാരമായ പരിക്കില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാര്‍ വെട്ടിപ്പൊളിച്ചാണ് കാര്‍ ഡ്രൈവറെ പുറത്തെത്തിച്ചത്. ബസ്സില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിപ്പോയിലെ പി പ്രവീണിനെ(48) കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്കും, പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. വെള്ളിക്കോത്ത് സ്വദേശി ബിജിയുടെതാണ് കാര്‍. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ വരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page