കാസര്‍കോട്: പനിയും ന്യുമോണിയയും ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുംബഡാജെ, മല്ലമൂല ഹൗസ് സ്വദേശിനിയും ബദിയഡുക്ക, ചെന്നാറക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ രോഹിണി (35)യാണ് മരിച്ചത്.
കടുത്ത പനിയും ചുമയും കാരണം ഒരാഴ്ച മുമ്പ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇന്നലെ (ഞായര്‍) രാവിലെ പത്തുമണിയോടെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു.ഉടൻ ബദിയഡുക്കയിലെ ആശുപത്രിയിലും പിന്നീട് ജനറല്‍ ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്‌ക്കാരം മാന്യയിലെ പൊതു ശ്മശാനത്തില്‍ നടന്നു.
പെര്‍ള സ്വദേശിയും കൂലിപ്പണിക്കാരനുമായ ജഗദീഷ് ആണ് ഭര്‍ത്താവ്. കുറച്ചു കാലമായി കുടുംബ സമേതം ചെന്നാറക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം.
മക്കള്‍: അശ്വിനി, അശ്വിത്, ജുവനേഷ്, ഭൂമിക (എല്ലാവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).







