കാസർകോട്: ബീഡി കമ്പനിയില്‍ ബീഡി നല്‍കി വീട്ടിലേയ്‌ക്കു നടന്നുപോവുകയായിരുന്ന സ്‌ത്രീയുടെ കഴുത്തില്‍ നിന്നും മൂന്നര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലപ്പൊട്ടിച്ചോടി. സംഭവത്തിനു പിന്നില്‍ സമാന രീതിയിലുള്ള കേസില്‍ അറസ്റ്റിലായി അടുത്തിടെ ജാമ്യത്തിലിറങ്ങിയ പ്രതിയാണെന്നു സംശയം. ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബാറടുക്കയിലെ രോഹിണി (52)യുടെ മാലയാണ് സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ പൊട്ടിച്ചോടിയത്. ഇന്നലെ വൈകിട്ട് 3.15ന് ബദിയഡുക്കയിലെ സ്വകാര്യ ബീഡി കമ്പനിയില്‍ ബീഡി നല്‍കിയ ശേഷം റോഡരുകിലൂടെ നടന്നുപോവുകയായിരുന്നു രോഹിണി. ഇതിനിടയില്‍ ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ മാല പൊട്ടിച്ച് ഓടുകയായിരുന്നു. രോഹിണിയും റോഡിന്റെ മറുവശത്തു കൂടി നടന്നുപോവുകയായിരുന്ന മറ്റൊരു സ്‌ത്രീയും ബഹളം വച്ചുവെങ്കിലും അക്രമി രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികളും വിവരമറിഞ്ഞെത്തിയ പൊലീസും വിവിധ റോഡുകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ് പൊലീസ്. ഒരുഇടവേളയ്‌ക്കുശേഷമാണ് ഇരുചക്രവാഹനത്തിലെത്തി വഴിയാത്രക്കാരിയുടെ കഴുത്തില്‍ നിന്നു മാലപൊട്ടിച്ചോടിയ സംഭവം ഉണ്ടായത്.