വെബ് ഡെസ്ക്:കോവിഡ് -19ന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറുന്ന ചൈന, മറ്റൊരു ആരോഗ്യ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. സ്കൂളുകളിലൂടെ വ്യാപിച്ച ഈ പുതിയ തരം ന്യുമോണിയ ആശുപത്രികളില്‍ രോഗികളായ കുട്ടികളെ വീർപ്പുമുട്ടിക്കുകയാണ്. ഇത് ആഗോള ആരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ബീജിംഗും, ലിയോണിംഗ് പ്രവിശ്യയുമാണ് രോഗത്തിന്റെ പ്രഭവകേന്ദ്രങ്ങൾ. വിദ്യാർത്ഥികളും അധ്യാപകരും രോഗബാധിതരായതിനാൽ ചില സ്കൂളുകളിൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ച്ചിരിക്കുകയാണ്.
രോഗം ബാധിച്ച കുട്ടികളില്‍ ചുമ ഇല്ലെങ്കിലും കടുത്ത പനിയും ശ്വാസകോശത്തില്‍ വീക്കവും ഉണ്ടാകുന്നുണ്ട്. പകർച്ചവ്യാധിയുടെ തീവ്രത കൂടുതലാണെങ്കിലും ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വാക്സിനേഷനുകള്‍ എടുക്കുക, രോഗികളിൽ നിന്ന് അകലം പാലിക്കുക, അസുഖം വരുമ്പോൾ വീട്ടിൽ തന്നെ തുടരുക, ആവശ്യാനുസരണം പരിശോധന നടത്തുക, വൈദ്യസഹായം തേടുക, മാസ്ക് ധരിക്കുക എന്നിവ ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ പിന്തുടരാനും, നല്ല വായുസഞ്ചാരമുള്ളിടത്ത് ഇരിക്കാനും പതിവായി കൈകഴുകുന്നു എന്ന് ഉറപ്പു വരുത്താനും ലോകാരോഗ്യ സംഘടന ചൈനയിലെ ജനങ്ങളോട് നിർദ്ദേശിച്ചു.