മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; 18 ന് ഹാജരാകാന്‍ സുരേഷ് ഗോപിക്ക് നോട്ടീസ്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് പൊലീസ്. ഈ മാസം 18 ന് ഹാരജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. നടക്കാവ് പൊലീസാണ് നോട്ടീസ് നല്‍കിയത്. സുരേഷ് ഗോപി മോശം ഉദ്യോശത്തോടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമ പ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. പരാതിയില്‍ നേരത്തേ നടക്കാവ് പൊലീസ് മാധ്യമപ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഒക്ടേബര്‍ 27 ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യം ഉയര്‍ത്തിയ മീഡിയ വണ്‍ ചാനലിലെ വനിത മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. ആദ്യം തന്നെ മാധ്യമപ്രവര്‍ത്തക അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും വീണ്ടും സുരേഷ് ഗോപി ആവര്‍ത്തിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവം വിവാദമായതോടെ വിഷയത്തില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞിരുന്നു. ആ കുട്ടിക്ക് റോങ് ടെച്ചായി തോന്നിയെങ്കില്‍ സമൂഹത്തിന് മുന്നില്‍ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. എന്നാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരെ ഒന്നാകെ പരിഹസിച്ച് സുരേഷ് ഗോപി രംഗത്തെത്തി. പ്രതികരണം തേടാന്‍ നിന്ന മാധ്യമ പ്രവര്‍ത്തകരോട് നോ ബോഡി ടച്ചിങ്ങ് പ്ലീസ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അകലം പാലിച്ചു നില്‍ക്കണം എന്നും സുരേഷ് ഗോപി പറഞ്ഞു. ഇനിയൊരു മാധ്യമ പ്രവര്‍ത്തകക്കും ഇത്തരമൊരു അനുഭവം ഉണ്ടാവരുതെന്നും തന്നെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീ എന്ന നിലയില്‍ അപമാനിക്കപ്പെട്ട സംഭവം ആയിരുന്നു ഇതെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page