വെടിക്കെട്ട് നിരോധനത്തില്‍ ഇളവ്;ക്ഷേത്രങ്ങളുടെ സാഹചര്യമനുസരിച്ച് സര്‍ക്കാറിന് തീരുമാനിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച്

കൊച്ചി: വെടി ക്കെട്ട് നിരോധനത്തില്‍ ഇടപെട്ട് ഡിവിഷന്‍ ബെഞ്ച്. സുപ്രിംകോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വെടിക്കെട്ട് നടത്താം. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ക്ഷേത്രങ്ങള്‍ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകള്‍ പിടിച്ചെടുക്കാനുള്ള നിര്‍ദ്ദേശം ഡിവിഷന്‍ ബെഞ്ച് പൂര്‍ണമായും റദ്ദാക്കി. സര്‍ക്കാര്‍ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. അസമയത്തെ വെടിക്കെട്ട് നിരോധിച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണോയെന്ന് സിംഗിള്‍ ബെഞ്ച് പരിശോധിച്ചില്ലെന്നായിരുന്നു അപ്പീലില്‍ സര്‍ക്കാരിന്റെ വാദം. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അസമയം ഏതെന്ന് വ്യക്തമല്ല. കോടതി ഉത്തരവിനെ വ്യക്തികള്‍ ഇഷ്ടാനുസരണം വ്യാഖ്യാനിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. രാവിലെ 6 മുതല്‍ രാത്രി 10 വരെ വെടിക്കെട്ട് നടത്താം. അസമയത്ത് വെടിക്കെട്ട് നടത്തുന്നത് പ്രത്യേക സാഹചര്യം നോക്കി അപേക്ഷ പരിഗണിച്ച് കളക്ടര്‍ മാര്‍ക്ക് അനുമതി നല്‍കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് ഇളവ് നല്‍കി 2005 ല്‍ സുപ്രീംകോടതി ഇളവ് നല്‍കിയിട്ടുണ്ട്. 2006 ല്‍ ഇതില്‍ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറക്കിയിട്ടുണ്ട്. തൃശ്ശൂര്‍ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഹര്‍ജിയിലെ ആവശ്യങ്ങളേക്കാള്‍ കേരളത്തിലാകമാനം ബാധകമാകുന്ന ഉത്തരവിടാന്‍ കോടതിക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം പരിഗണിച്ചാണ് കോടതി ഉത്തരവ് ഭാഗീകമായി റദ്ദാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page