കാസർകോട്: വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവതിയെയും രണ്ടു വയസ്സുള്ള കുട്ടിയെയും തട്ടി കൊണ്ടു പോയ കേസില്‍ പ്രതികളായ മുന്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍.കാസർകോട് പടന്നക്കാട് ഞാണിക്കടവ്, പിള്ളേരു പീടികയിലെ മുഹമ്മദ് ഫസീം(34), സുഹൃത്തും പ്രവാസിയുമായ കാലിച്ചാനടുക്കം, മയ്യങ്ങാനത്തെ സി.എ മുഹ്‌സിൻ (28) എന്നിവരെയാണ് മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ടി.ഉത്തംദാസും സംഘവും അറസ്റ്റു ചെയ്‌തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം. മേല്‍പ്പറമ്പിലെ ആയിഷത്ത് സിയാന(22)യെയും കുട്ടിയെയുമാണ് കാറിലെത്തിയ മുന്‍ ഭര്‍ത്താവ് മുഹമ്മദ് ഫസീമും, സുഹൃത്തും തട്ടികൊണ്ടു പോയത്.പട്ടാപ്പകല്‍ എത്തിയ മുഹമ്മദ് ഫസീമും സുഹൃത്തു മുഹസീനും വാതില്‍ ചവിട്ടി പൊളിച്ച ശേഷം തട്ടി കൊണ്ടു പോയെന്നാണ് കേസ്. തടയാന്‍ ശ്രമിച്ച മാതാവിനെ തള്ളിയിട്ടതായും പരാതിയില്‍ പറഞ്ഞിരുന്നു. മുഹമ്മദ് ഫസീമും ആയിഷത്ത് സിയാനയും തമ്മിലുള്ള വിവാഹ ബന്ധം ഇക്കഴിഞ്ഞ ജുലായ് 13 ന് കോടതി മുഖേന ഒഴിഞ്ഞിരുന്നു. കുട്ടിക്കു ചെലവിനു നല്‍കാൻ കോടതി വിധിച്ചിരുന്നു. ഇതു നല്‍കാത്തതിനും നിലവില്‍ കേസുണ്ട്.മൊഴി രേഖപ്പെടുത്തിയ ശേഷം സിയാനെയും കുട്ടിയേയും ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
