വോർക്കാടി സർവ്വീസ് സഹകരണ ബാങ്കിൽ കോൺഗ്രസ്സ് – സി പി എം ഔദ്യോഗിക സഖ്യത്തെ അട്ടിമറിച്ച് ബി ജെ പി- കോൺഗ്രസ്സ് വിമത സഖ്യം; വിമതരുടെ ജയം വൻ ഭൂരിപക്ഷത്തിൽ; അവസാന നിമിഷം അച്ചടക്ക നടപടി എടുത്തിട്ടും നാണംകെട്ട് കോൺഗ്രസ്സ് ജില്ലാ നേതൃത്വം

കാസർകോട്: ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച കോൺഗ്രസ്സ് വിമതർക്ക് മഞ്ചേശ്വരം വോർക്കാടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജയം. 11 സീറ്റുകളിൽ 7 സീറ്റുകളിൽ കോൺഗ്രസ്സ് വിമതരും 4 സീറ്റുകളിൽ ബി.ജെ.പിയും ജയിച്ചപ്പോൾ ഔദ്യോഗിക മുന്നണിക്ക് ഒരു സീറ്റിലും വിജയിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ്സിൽ നിന്നും മുഹമ്മദ് ഹനീഫ, മൂസക്കുഞ്ഞി, നിക്കോളാസ് മെന്തേര, വിനോദ് കുമാർ, റാബിയ, സുനിത ഡിസോജ എന്നിവരും, ബി ജെ പിയിൽ നിന്നും ജഗദീഷ്, സതീഷ്, സത്യനാരായണ ഭട്ട്, തുളസി കുമാരി എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജയിച്ച എല്ലാവർക്കും 500 ന് മുകളിൽ ലീഡ് നേടാനായത് ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയായി. കോൺഗ്രസ്സ് വിമത സഖ്യത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത്‌ മുൻ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ്‌ വൊര്‍ക്കാടി, പത്തു വര്‍ഷത്തോളം വൊര്‍ക്കാടി ബാങ്ക്‌ പ്രസിഡന്റായിരുന്ന എസ്‌.അബ്‌ദുല്‍ ഖാദര്‍ ഹാജി, ആരിഫ്‌ മച്ചമ്പാടി എന്നിവരെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും കഴിഞ്ഞ ദിവസം കോൺഗ്രസ്സ് ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡൻ്റ് പുറത്താക്കിയിരുന്നു. ബി.ജെ.പിക്കൊപ്പം മത്സരിച്ചത് വിവാദമായതോടെ 4 വിമത സ്ഥാനാർത്ഥികളെ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയും പുറത്താക്കിയിരുന്നു.എന്നാൽ മുഖം രക്ഷിക്കാനുള്ള ഈ ശ്രമങ്ങളൊന്നും വിജയിച്ചില്ലെന്ന് മാത്രമല്ല ഔദ്യോഗിക പക്ഷത്തിന് വലിയ നാണക്കേടും ഉണ്ടാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page