കുമ്പള പൊലിസിനെതിരെ വീണ്ടും ആരോപണം; പൊലിസിനെ കണ്ട് അമിത വേഗതയില്‍ ഓട്ടോ ഓടി; നിയന്ത്രണം വിട്ട് മറിഞ്ഞ് ഗര്‍ഭിണിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പളയില്‍ പൊലീസിനെ കണ്ട് അമിത വേഗതയിലോടിയ ഓട്ടോ മറിഞ്ഞ് ഗര്‍ഭിണിയും പിഞ്ചുകുഞ്ഞും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്. തലപ്പാടി, കെ സി റോഡിലെ ഫാത്തിമ(34) മകന്‍ റാസിഖ് (11) മകളും എട്ടുമാസം ഗര്‍ഭിണിയുമായ ആയിഷ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ബന്തിയോട് പഞ്ചത്തൊട്ടി ബൈതലയിലാണ് അപകടം. ചേവാറിലെ വാടക വീട് കാണാന്‍ പോവുകയായിരുന്നു ഫാത്തിമയും കുടുംബവും. ഓട്ടോയ്ക്ക് ബന്തിയോട്ട് വച്ച് പൊലിസ് കൈകാണിച്ചുവെന്നും നിര്‍ത്താതെ പോയപ്പോള്‍ പിന്തുടര്‍ന്നപ്പോഴാണ് നിയന്ത്രണം തെറ്റി മറിഞ്ഞതെന്നു പരിക്കേറ്റവര്‍ പറയുന്നു. എന്നാല്‍ ഡ്രൈവറുടെ സീറ്റില്‍ മറ്റൊരാള്‍ കൂടി ഉണ്ടായതിനാലാണ് ഓട്ടോയ്ക്കു കൈകാണിച്ചതെന്നു പൊലീസ് പറഞ്ഞു. പൊലീസ് പിന്തുടര്‍ന്നേക്കാമെന്ന സംശയത്തെ തുടര്‍ന്ന് അമിതവേഗതയിലോടിയതായിരിക്കും അപകടത്തിനു ഇടയാക്കിയതെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page