ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല, മിക്ക സമയവും അമ്മയോട് ഫോണില്‍ സംസാരം മാത്രം, വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്; ഹര്‍ജിയില്‍ കോടതിയുടെ മറുപടി ഇതാണ്

മുംബൈ: ഭാര്യ മുഴുവന്‍ സമയം ഫോണില്‍ തന്നെയാണെന്നും വീട്ടുജോലി ചെയ്യുന്നില്ലെന്നും കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയിലെത്തി. 2018ല്‍ കുടുംബ കോടതി വിവാഹ മോചന ഹര്‍ജി തള്ളിയതിനെതിരെയാണ് യുവാവ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. വിവാഹം കഴിഞ്ഞ് 13ാം വര്‍ഷമാണ് മുംബൈ സ്വദേശിയായ 35 കാരന്‍ കോടതിയില്‍ വിവാഹ മോചന ഹര്‍ജിയുമായി എത്തിയത്. ഭാര്യ എല്ലാദിവസവും അവരുടെ അമ്മയുമായി ഫോണില്‍ സമയം കളയുകയാണെന്നും അതിനാല്‍ വീട്ട് ജോലികള്‍ നടക്കുന്നില്ലെന്നാണ് പരാതി. അതിനാല്‍ മിക്ക ദിവസവും ഭക്ഷണം പോലും കഴിക്കാതെ ജോലിക്ക് പോവേണ്ട സ്ഥിതി നേരിടേണ്ടി വരുന്നുവെന്നും കാണിച്ചായിരുന്നു യുവാവിന്റെ പരാതി. ഈ ഹരജിയില്‍ കോടതി രൂക്ഷമായ രീതിയിലാണ് യുവാവിനെ വിമര്‍ശിച്ചത്. വീട്ടുജോലി ഭാര്യ തന്നെ ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കുന്നതും ചിന്തിക്കുന്നതും ഇടുങ്ങിയ പിന്തിരിപ്പന്‍ മനോഭാവം മൂലമാണെന്ന് കോടതി വ്യക്തമാക്കി. ഭാര്യയും ഭര്‍ത്താവും സമഭാവനയോടെ വീട്ടിലെ ജോലികള്‍ ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു. പ്രാകൃതമായ മനോഭാവമാണ് വീട്ട് ജോലികള്‍ സ്ത്രീകളുടേത് മാത്രമാണെന്ന് വാദിക്കുന്നത്. വിവാഹം കഴിച്ചു എന്നത് കൊണ്ട് ഭാര്യയുടെ മാതാപിതാക്കളുമായുള്ള ബന്ധം ഉപേക്ഷിക്കണം എന്നില്ലെന്നും കോടതി വ്യക്തമാക്കി. ഭാര്യ, വീട്ടുകാരുമായി സംസാരിക്കുന്നതിന് അനാവശ്യമായി കാണരുതെന്നും വീട്ടുകാരുമായുള്ള ബന്ധം അറുക്കാന്‍ ശ്രമിക്കുന്നത് യുവതിക്ക് മാനസിക വൃഥയ്ക്ക് കാരണമാകുമെന്നും കോടതി വ്യക്തമാക്കി. മാതാപിതാക്കളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം പോകണമെന്ന് പങ്കാളിയില്‍ നിന്ന് പ്രതീക്ഷിക്കരുതെന്നും യുവാവിനെ കോടതി ഉപദേശിച്ചു. രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ യുവാവിന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page