നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി; വാദം മാറ്റി വെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍, അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റി വെക്കണമെന്ന് ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം വേണമെന്ന ആവശ്യത്തില്‍ മറ്റാര്‍ക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും ചോദ്യമുന്നയിച്ച ശേഷമാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാല്‍ ഈ ഹര്‍ജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടത്. അതിജീവിതയുടെ ഹര്‍ജിയില്‍ വാദം നടക്കവേ ദൃശ്യങ്ങള്‍ ചോര്‍ന്നതിന്റെ ഗൗരവം കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ദിലീപിന്റെ ആവശ്യത്തെ അതിജീവിത ശക്തമായി എതിര്‍ത്തു. വിചാരണ വൈകിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന ദിലീപിന്റെ വാദം ദുരാരോപണം മാത്രമാണ്. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം സുപ്രീംകോടതി അടുത്ത മാര്‍ച്ച് വരെ നീട്ടി നല്‍കിയിട്ടുണ്ട്. ഇര എന്ന നിലയില്‍ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മെമ്മറി കാര്‍ഡ് ആരോ മനപ്പൂര്‍വമായി പരിശോധിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ പ്രതികളെ കണ്ടെത്തി നടപടി വേണം. മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന അതിജീവിതയുടെ നിലപാടില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അതിജീവിതയുടെ ഹര്‍ജി മാറ്റിവയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം ജസ്റ്റിസ് കെ.ബാബു നിരാകരിച്ചത്. കേസില്‍ ഹൈക്കോടതിയെ സഹായിക്കാന്‍ അഡ്വ.രഞ്ജിത്ത് മാരാരെ അമിക്കസ് ക്യൂരിയായി നിയമിച്ചു. അതീജിവിതയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി കോടതി ഉത്തരവിനായി മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page