വണ്ടി തട്ടിയതിൽ തർക്കം; ബസ്സ് ഡ്രൈവറെ ആക്രമിച്ച്‌ മൊബൈല്‍ ഫോണുമായി കാര്‍ യാത്രികൻ മുങ്ങി;  വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി

കാഞ്ഞങ്ങാട്‌: കാറില്‍ ബസ്സ് തട്ടിച്ചെന്നാരോപിച്ച്  സ്വകാര്യ ബസ്‌ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ആക്രമിച്ച്‌ മൊബൈല്‍ ഫോണും ബസിന്റെ താക്കോലും ഊരികൊണ്ടുപോയതായി പരാതി. കാഞ്ഞങ്ങാട്‌-പയ്യന്നൂര്‍ റൂട്ടിലോടുന്ന  യാത്ര ബസ്സിന്‍റെ  ഡ്രൈവര്‍ തൃക്കരിപ്പൂരിലെ പ്രവീണിന്റെ പരാതിയിന്മേല്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം വൈകുന്നേരം പടന്നക്കാട്‌ റെയില്‍വെ മേല്‍പ്പാലത്തിനു സമീപത്താണ്‌ സംഭവം. പയ്യന്നൂര്‍ ഭാഗത്തേയ്‌ക്ക്‌ പോവുകയായിരുന്നു ബസ്‌. പടന്നക്കാട്ട്‌ എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന വെള്ളനിറത്തിലുള്ള ക്രറ്റ കാറില്‍ ഉരസിയെന്നു പറഞ്ഞാണ്‌ ബസ്‌ തടഞ്ഞത്. ഇതില്‍ പ്രകോപിതനായ കാര്‍ ഡ്രൈവര്‍ ബസ്‌ ഡ്രൈവറെ കയ്യേറ്റം ചെയ്‌തശേഷം പോക്കറ്റില്‍ നിന്നു 15000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും ബസിന്റെ താക്കോലും കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു.

ഇതേ തുടര്‍ന്ന്‌ ആംബുലൻസ് അടക്കമുള്ള വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. വിവരമറിഞ്ഞ്‌ പൊലീസെത്തി മെക്കാനിക്കിനെ സ്ഥലത്തെത്തിച്ച്‌ ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്‌ത്‌ റോഡരുകിലേയ്‌ക്ക്‌ മാറ്റിയതോടെയാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌.സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ അക്രമം, ഗതാഗതം തടസ്സപ്പെടുത്തല്‍, കവര്‍ച്ച എന്നിവയ്‌ക്ക്‌ പൊലീസ്‌ കേസെടുത്തു. ഇയാളെ കണ്ടെത്താനുള്ളശ്രമം തുടരുന്നു. ബസ്‌ഡ്രൈവറില്‍ നിന്നു കൈക്കലാക്കിയ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലാണെന്നു പൊലീസ്‌ പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page