കേൾക്കുമ്പോൾ പേടി തോന്നുന്നില്ലേ?
ഒരു ദിവസം കടല്‍ ഇരമ്പം കേട്ട് എഴുന്നേറ്റു നോക്കുമ്പോള്‍ കാലിനടിയില്‍ കടല്‍ വെള്ളം. അങ്ങനെ ഒന്ന് ആലോചിച്ചു നോക്കൂ. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഒന്ന്, ജീവിതത്തിൽ സംഭവിക്കുന്നത്.
ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ഒരു ശാസ്ത്ര സ്ഥാപനമായ ക്ലൈമറ്റ് സെൻട്രൽ നിർമ്മിച്ച പുതിയ ഡിജിറ്റൽ എലവേഷൻ മോഡൽ (DEM) പ്രകാരം അഞ്ച് വർഷത്തിന് ശേഷം, മധ്യകേരളത്തിന്റെ ചില ഭാഗങ്ങൾ സമുദ്രനിരപ്പ് ഉയർന്ന് അപകടസാധ്യതയുള്ള മേഖലയില്‍പ്പെടുമെന്ന് പ്രവചിക്കുന്നു. ഇത് അവരുടെ രണ്ടാമത്തെ പഠന റിപ്പോര്‍ട്ട് ആണ്. ഇത് പ്രകാരം 2050ഓടെ സമുദ്രനിരപ്പ് 1 മീറ്റർ ഉയരാനും കൂടുതൽ പ്രദേശങ്ങൾ അപകടത്തില്‍പ്പെടാനും സാധ്യത കാണുന്നു. കോട്ടയത്തിന്റെയും തൃശ്ശൂരിന്റെയും ഉൾപ്രദേശങ്ങളായിരിക്കും അതിന്റെ ആഘാതം കൂടുതലായി വഹിക്കേണ്ടിവരിക എന്നാണ് പുതിയ പ്രവചനങ്ങൾ.
നേരത്തെയുള്ള പ്രവചനത്തിൽ കുട്ടനാട്, കൊച്ചി ദ്വീപുകൾ, വൈക്കം തീരപ്രദേശങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ തൃശൂരിലെ പേരാമംഗലം, പുറനാട്ടുകര, അരിമ്പൂർ, പാറക്കാട്, മനക്കൊടി, കൂർക്കഞ്ചേരി തുടങ്ങിയ ഉൾപ്രദേശങ്ങളും കോട്ടയത്തെ തലയാഴം, ചെമ്മനത്തുകര, അച്ചിനകം, ബ്രഹ്മമംഗലം തുടങ്ങി ചില പ്രദേശങ്ങളും ഏറ്റവും പുതിയ പ്രൊജക്ഷനുകളിൽ പ്രത്യക്ഷപ്പെട്ടു. അന്റാർട്ടിക്കയിലെ മഞ്ഞുരുകൽ മൂലം സമുദ്രനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ, അസാധാരണവും അതിശക്തവുമായ മഴ ഇതിനകം കണ്ടു കൊണ്ടിരിക്കുന്ന മധ്യകേരളത്തിൽ ആയിരിക്കും ഏറ്റവും വലിയ ആഘാതം ഉണ്ടാകുന്നത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. 2050-ഓടെ എറണാകുളം, കോട്ടയം, ആലപ്പുഴ എന്നിവയുടെ വലിയ ഭാഗങ്ങളും തൃശ്ശൂരിന്റെ ചില ഭാഗങ്ങളും ഉൾപ്പെടെ നാല് ജില്ലകൾ സമുദ്രനിരപ്പിന് താഴെയായിരിക്കുമെന്ന് മുമ്പ് പ്രവചിക്കപ്പെട്ട ഇപ്പോള്‍ ഉയരുന്ന സമുദ്രനിരപ്പ് വർദ്ധന കാണിക്കുന്നത്.
ഈ മാപ്പ് പ്രൊജക്ഷൻ അനുസരിച്ച് എല്ലാ ബീച്ചുകളും ഇല്ലാതാകും. മുനമ്പം, കുഴിപ്പിള്ളി, ചെറായി, നായരമ്പലം, ചേന്ദമംഗലം, പുത്തൻവേലിക്കര, കടമക്കുടി, പുതുവൈപ്പ്, ഫോർട്ട്കൊച്ചി, വരാപ്പുഴ, ബോൾഗാട്ടി, ചെല്ലാനം, ഉദയനാപുരം, തലയോലപ്പറമ്പ്, ചേർത്തല, കുമരകം, മുഹമ്മ, മണ്ണഞ്ചേരി, കുന്നഞ്ചേരി, തണ്ണീർ പ്രദേശങ്ങളിലെ പ്രധാന ഭാഗങ്ങൾ പൂർണമായും കടലിനടിയിലായേക്കാം.
പ്രധാന തീരദേശ നഗരങ്ങൾക്കായുള്ള ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) റിപ്പോർട്ട് 2050-ഓടെ സമുദ്രനിരപ്പ് ഗണ്യമായി ഉയരുമെന്ന് സൂചിപ്പിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ സമുദ്രനിരപ്പ് പ്രതിവർഷം 1.06-1.75 മില്ലിമീറ്റർ എന്ന നിരക്കിലാണ് ഉണ്ടായത്. 1874 മുതൽ 2004 വരെ, 25 വർഷത്തിനുള്ളിൽ പ്രതിവർഷം 3 മില്ലീമീറ്ററിലധികം വര്‍ധിച്ചു.