ഉപ്പള: തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത യിലെ ബന്തി യോട്ടെ സർവീസ് റോഡ് മരണപാതയായി മാറുന്നെന്നു നാട്ടുകാർ ആരോപിച്ചു. ഉപ്പള ബന്തിയോട് ജംഗ്ഷനടുത്തെ ഇടുങ്ങിയ സർവീസ് റോഡ് ഗതാഗത തടസ്സത്തിനുംകാരണമായിരുന്നു. അപകട ഭീഷണിയും ഉയർത്തുന്നു.
വാഹനപകടങ്ങൾ വർദ്ധിക്കുന്നു.
ബന്തിയോടിന് സമീപമുള്ള സർവീസ് റോഡാണ് വേണ്ടത്ര സൗകര്യമൊരുക്കാതെയും,സ്ഥലം ഏറ്റെടുക്കാതെയും നിർമ്മിച്ചിരിക്കുന്നത്. രണ്ട് വരി സർവീസ് റോഡ് ഇവിടെ എത്തുമ്പോൾ ഒരു വരി പാതയായി മാറുന്നു. സാഹചര്യമാണ് ഉള്ളത്.ഇത് വാഹനാപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതിന് കാരണമാവുന്നുണ്ട്.
സർവീസ് റോഡിന്റെ ഇടതുഭാഗത്ത് റെയിൽവേ ട്രാക്ക് ഉള്ളതാണ് സർവീസ് റോഡ് ചുരുക്കി നിർമ്മിക്കാൻ കാരണമായത്. ഇതിലൂടെ ടൂവേയായി വരുന്ന വാഹനങ്ങൾ ഈ ഭാഗത്തെത്തിയാൽ ഒരു വാഹനം കടന്നു പോകുന്നത് വരെ നിർത്തിയിടേണ്ടിവരുന്നു.ബസ്സുകൾക്കോ,വലിയ ലോറികൾക്കോ നേർക്കുനേർ ടൂ വേയായി പോകാനും കഴിയില്ല.ബസ് വരുമ്പോൾ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ പോലും മാറിനിൽക്കേണ്ടി വരുന്നു.അല്ലെങ്കിൽ അപകടം ഉറപ്പാണ്.
സ്ഥലപരിമിതി മൂലം ഈ ഭാഗത്ത് സർവീസ് റോഡിന് സമീപത്തായി നടപ്പാത പോലും നിർമ്മിച്ചിട്ടില്ല.ഇത് വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് ദുരിതമാവുന്നുമുണ്ട്. നടപ്പാതയുടെ പ്രാധാന്യം സുപ്രീംകോടതി പോലും കടുത്ത നിലപാടെടുത്തപ്പോഴാണ് നിർമ്മാണ കമ്പനി അവരുടെ താൽപര്യത്തിന് നടപ്പാതയില്ലാതെ സർവീസ് റോഡ് നിർമ്മിച്ചിരിക്കുന്നത്.ഈ നിർമ്മാണം അശാസ്ത്രീയമെന്ന് നേരത്തെ തന്നെ നാട്ടുകാർ സൂചിപ്പിച്ചിരുന്നതുമാണ്.
വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നും,സർവീസ് റോഡ് വീതി കൂട്ടാനും, നടപ്പാത നിർമ്മിക്കാനും നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.







