ഉപ്പള:സി എച്ച് കുഞ്ഞമ്പു മഞ്ചേശ്വരം എംഎൽഎ ആയിരിക്കേ അന്നത്തെ ഒന്നാം ഇടതുമുന്നണി സർക്കാർ പ്രഖ്യാപിച്ച ഷിറിയ പുലിമുട്ട് തീരദേശ സംരക്ഷണ പദ്ധതി ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും കടലാസ്സിൽ കഴിഞ്ഞു കൂടുന്നു.മുൻ സർക്കാർ പദ്ധതി കൊള്ളാമെന്നു തലകുലുക്കി സമ്മതിച്ചു. പക്ഷെ അതുണ്ടാക്കാൻ ഒരു പൈസ പോലും നീക്കിവച്ചില്ല.ഫണ്ടും നീക്കി വകയിരുത്തിയില്ല.
തുറമുഖങ്ങളേയും, തീരദേശങ്ങളെയും ശക്തമായ തിരമാലകളിൽ നിന്നും, കടലേറ്റത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി കടലിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ വലിയ പാറക്കെട്ടുകളോട്കൂടിയോ,കോൺക്രീറ്റ് കട്ടകളോ അടങ്ങിയ പ്രതിരോധ മതിലാണ് പുലിമുട്ട് . ഇത്തരത്തിൽ നിർമ്മിക്കുന്ന പുലിമുട്ടിന് കടലിൽ നിന്നുള്ള ശക്തമായ തിരമാലകളുടെ ആഘാതം കുറയ്ക്കാനും, തീരത്തെ മണ്ണൊലിപ്പ് തടയാനും സാധിക്കുന്നു.
മഞ്ചേശ്വരം തുറമുഖങ്ങളിലേക്കും, അഴിമുഖങ്ങളിലേക്കും പ്രവേശിക്കുന്ന വലിയ കപ്പലുകൾക്കും, മത്സ്യബന്ധന ബോട്ടുകൾക്കും സുരക്ഷിതമായി കടന്നു വരാൻ പുലിമുട്ട് വഴി ശക്തമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് പറയുന്നു. തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ഇറങ്ങുന്നതിനും,വല വീശുന്നതിനും മത്സ്യബന്ധനം നടത്തുന്നതിനും പുലിമുട്ട് വളരെയേറെ സഹായകമാവുകയും ചെയ്യും.
കാലവർഷത്തിൽ രൂക്ഷമായ കടലാക്രമണം നേരിടുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ തീര പ്രദേശം കൂടിയാണ് ഷിറിയ കടപ്പുറം.ഇവിടെ രൂക്ഷമായ കടലാക്രമണമാണ് കാലവർഷക്കാലത്ത് ഉണ്ടാകാറുള്ളത്. കടലേറ്റത്തിൽ വീടുകൾക്കും തീരമേഖലക്കും വലിയ ഭീഷണിപതിവാണ്.







