ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയാകും;രാജ്യം മണിപ്പൂരിനൊപ്പം;മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ ശ്രമം തുടരുന്നുവെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ

ന്യൂഡൽഹി: പുതിയ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം.ഭാരതത്തെ ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  കൊവിഡിന് ശേഷം ഉയർന്നുവന്ന ലോക ക്രമത്തിൽ ഭാരതത്തിന് സവിശേഷ സ്ഥാനമുണ്ട്. സാമ്പത്തിക ശക്തിയിൽ രാജ്യ ലോക രാഷ്ട്രങ്ങളിൽ 10 ൽ നിന്ന് 5 ലേക്ക് ഇന്ത്യ  ഉയർന്നു. 2047 ൽ സ്വാതന്ത്ര്യത്തിന്‍റെ നൂറ് വർഷം പൂർത്തിയാകുമ്പോൾ രാജ്യം വികസിത രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യൻ യുവജനതയാണ് രാജ്യത്തിന്‍റെ ശക്തി.യുവ സമൂഹം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും.ഇന്ത്യയിൽ ഏവർക്കും അവസരമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി കയറ്റുമതിയിൽ രാജ്യം നേട്ടം കൈവരിച്ച കാര്യവും, കാർഷിക രംഗത്തെ മികവും എടുത്തു പറഞ്ഞു.ഇന്ത്യയുടെ വളർച്ചയും വികസനവും ലോകരാജ്യങ്ങളുടെ വിശ്വാസത്തിന് നിദാനമായെന്നും ജി 20 സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതും പ്രധാനമന്ത്രി ചൂണ്ടി കാണിച്ചു.

140 കോടി ജനങ്ങളെ കുടുംബം എന്ന് വിളിച്ചാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. നിരവധി വികസന പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാൻ 25000  ജൻ ഔഷധി കേന്ദ്രങ്ങൾ കൂടെ ആരംഭിക്കും. പരമ്പരാഗത തൊഴിലാളികൾക്ക് 15000 മുതൽ18000 കോടിവരെയുള്ള വിവിധ സംരംഭങ്ങൾ വിശ്വകർമ്മ പദ്ധതിയിൽ നടപ്പാക്കും. സ്ത്രീശാക്തീകരണത്തിന് വിവിധ പദ്ധതികൾ നടപ്പാക്കുമെന്നും മോദി പറഞ്ഞു.അഴിമതി അവസാനിപ്പിക്കാനുള്ള തന്‍റെ ശ്രമമാണ് പലരുടെയും ശത്രുതക്ക് കാരണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

മണിപ്പൂരിലുണ്ടായത് ഹിംസാത്മകമായ പ്രവർത്തനങ്ങളാണെന്ന്  പ്രധാനമന്ത്രി പറഞ്ഞു.മണിപ്പൂരിൽ അമ്മമാരുടെയും പെൺകുട്ടികളുടെയും  അഭിമാനത്തിന് ഭംഗമേറ്റു , മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ കേന്ദ്രവും സംസ്ഥാനവും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.അത് തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തിയതോടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമായി.രണ്ട് സൈനിക ഹെലികോപ്ടറുകൾ പുഷ്പ വൃഷ്ടി നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page