മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കത്തിൽ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ


കൽപ്പറ്റ: മേപ്പാടിയില്‍ മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തർക്കത്തില്‍‌ ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ. മഞ്ഞളം 60 കോളനിയിലെ വിജയ് (28) ആണ് ഭാര്യ സിനി(27)യെ കൊലപ്പെടുത്തിയത്. ജീവപര്യന്തം തടവും 40,000 രൂപ പിഴയുമാണ് പ്രതിയ്ക്ക് ശിക്ഷയായി വിധിച്ചിരിക്കുന്നത്. കല്‍പ്പറ്റ അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പിഴ തുക അടച്ചില്ലെങ്കില്‍ അ‍ഞ്ച് വർഷം അധിക തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് നടത്തിയ തുടരന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ സാക്ഷികളായി ആരും ഉണ്ടായിരുന്നില്ല. ശാസ്ത്രീയമായ തെളിവുകള്‍ ഉപയോഗിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.

ദമ്പതികള്‍ തമ്മില്‍ മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കം പിടിവലിയിലേക്ക് നീങ്ങുകയും പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയും ആയിരുന്നു. സിനിയുടെ കഴുത്തിലും നെഞ്ചിലും ഗുരുതര പരിക്കേല്‍പ്പിച്ചു. ശേഷം തല ചുമരില്‍ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ സിനിയുടെ തലയോട്ടിയുടെ അടിഭാഗത്തും, നട്ടെല്ലിന്റെ മുകള്‍ ഭാഗത്തും രക്തസ്രാവമുണ്ടായതാണ് മരണ കാരണം.

സബ് ഇന്‍സ്‌പെക്ട‍ർ കെ എസ് ജിതേഷ് ആണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എസ് എച്ച്‌ ഒടിഎ അഗസ്റ്റിന്‍ അന്വേഷണം നടത്തി. പിന്നീട് വന്ന മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ് എച്ച്‌ ഒ ജി രാജ്കുമാര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page