തിരുവനന്തപുരം:ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. തിങ്കളാഴ്ച പുലർച്ചെ 1.30 നാണ് സംഭവം. ചെമ്മരുതി മുത്താന അമ്പലത്തുംവിള ലക്ഷംവീട്ടില്‍ ലീല(45)യെയാണ് ഭർത്താവ് അശോകൻ (59) കൊലപ്പെടുത്താൻ ശ്രമിച്ചത്. വർക്കല കോടതി ഇയാളെ റിമാൻഡുചെയ്തു. രാത്രിയില്‍ അശോകനും ലീലയും തമ്മില്‍ വഴക്കുണ്ടായി.
മകള്‍ അഞ്ചുവും ചെറുമകളും വീട്ടിലുണ്ടായിരുന്നു. ഉറങ്ങിക്കിടന്ന ലീലയുടെ ദേഹത്ത് അശോകൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മരണ വെപ്രാളത്തില്‍ നിലവിളിച്ചുകൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ ലീലയെ മകള്‍ അഞ്ജുവും അയല്‍വാസികളും ചേർന്ന് ആശുപത്രിയില്‍ എത്തിച്ചു. 70 ശതമാനത്തോളം പൊള്ളലേറ്റ ലീല തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് .
അഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതക ശ്രമത്തിന് അയിരൂർ പൊലീസ് കേസെടുത്തു. കൂലിപ്പണിക്കാരനായിരുന്ന അശോകന് ഒരു വർഷം മുമ്പ് സ്ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരുഭാഗം ഭാഗികമായി തളർന്നിരുന്നു. ചികിത്സയിലൂടെ ഭേദപ്പെട്ടെങ്കിലും കാലിന് ബലക്കുറവ് സംഭവിച്ചതിനാല്‍ ,ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലായി . ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത് . അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന സംശയവും പേടിയുമാണ് കൊലപ്പെടുത്താൻ കാരണമായതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കുറ്റം സമ്മതിച്ചതായും അയിരൂർ പൊലീസ് പറഞ്ഞു.