നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഐ.സി.യുവിന് മുന്നില്‍ വച്ച് ഡോക്ടറെ വെട്ടിപരിക്കേല്‍പ്പിച്ചു. മുൻ സഹപ്രവർത്തകയുടെ ഭർത്താവാണ് ഡോക്ടറെ 17 തവണ വെട്ടിയത്.ആക്രമണത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണെന്ന് പൊലീസ് പറയുന്നു. പ്രതി രാജേന്ദ്ര മോറിനെ പൊലീസ് പിടികൂടി.
നാസിക്കിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ആശുപത്രിയുടെ ഡയറക്ടറും ക്രിട്ടിക്കല്‍ കെയർ സ്പെഷ്യലിസ്റ്റുമായ കൈലാഷ് രതിയാണ് ക്രൂരമായ അക്രമത്തിനിരയായത്. രാത്രി ഒൻപത് മണിയോടെ ആശുപത്രിയിലെ മുൻജീവനക്കാരിയുടെ ഭർത്താവായ പ്രതി രാജേന്ദ്ര മോർ ഡോക്ടറെ സമീപിക്കുകയും. ഐസിയുവിന് മുന്നില്‍ ഫോണില്‍ സംസാരിക്കുന്ന ഡോക്ടറെ പ്രകോപനമില്ലാതെ വെട്ടുകയുമായിരുന്നു. കഴുത്തിലും നെഞ്ചിലും വെട്ടേറ്റു വീണ ഡോക്ടറെ സഹപ്രവർത്തകരാണ് അടിയന്തര ചികിത്സയ്ക്കായി മാറ്റിയത്.
പിന്നാലെ പ്രതി ഒളിവില്‍ പോയി. അന്വേഷണം തുടങ്ങിയ പോലീസ് പ്രതിയെ പിടികൂടി. ദമ്പതികള്‍ പലതവണയായി ഡോക്ടറില്‍ നിന്നും പണം കൈപ്പറ്റിയിരുന്നു.12 ലക്ഷത്തോളം രൂപ കൈക്കലാക്കിയെന്നും ഇത് തിരിച്ചു നല്‍കാത്തതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിനിരയായ ഡോക്ടറുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിനെതിരെ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടന രംഗത്തെത്തി.