തിരുവല്ല:തിരുവല്ലയില്‍ സ്കൂളിലേയ്ക്ക് പോയ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ കുട്ടി തിരികെ എത്താത്തതിനെ തുടർന്ന് തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവല്ല മാർത്തോമ റസിഡൻഷ്യല്‍ സ്കൂളിലെ വിദ്യാർഥിനിയായ കാവുംഭാഗം സ്വദേശിയെയാണ് കാണാതായത്.
രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെ വൈകീട്ടായിട്ടും കാണാതായതോടെയാണ് ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങിയത്. സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടി പരീക്ഷ എഴുതിയിരുന്നില്ല എന്നു വ്യക്തമായി. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസിന്റെ അന്വേഷണത്തില്‍ കാവുംഭാഗത്തെ വാണിജ്യ ബാങ്കിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പെണ്‍കുട്ടിയുടെ ദൃശ്യങ്ങളും കണ്ടെത്തി. രണ്ട് യുവാക്കളുമായി പെണ്‍കുട്ടി സംസാരിക്കുന്നതും പിന്നീട് ഇവർക്കൊപ്പം കടന്നുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങളിലുള്ള യുവാക്കളിലൊരാള്‍ ആലപ്പുഴ രാമങ്കരി സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആലപ്പുഴ പോലീസിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചു.