കൊച്ചി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം രണ്ടു യാത്രക്കാരില്‍ നിന്നായി 1 കോടി17 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു.2035.12 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
അബുദാബിയില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ വന്ന കൊച്ചി സ്വദേശി മൊയ്തീൻ ഷായില്‍ നിന്നാണ് 1076.65 ഗ്രാം സ്വർണം പിടിച്ചത്. ഇയാള്‍ സ്വർണം നാല് ക്യാപ്സ്യൂളുകള്‍ ആക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത് .
ദുബായില്‍ നിന്നും ഇൻഡിഗോ വിമാനത്തില്‍ വന്ന നെന്മാറ സ്വദേശി അഷറഫില്‍ നിന്നും 958.47 ഗ്രാം സ്വർണവും പിടികൂടി. ഇയാളും സ്വർണം മൂന്ന് ക്യാപ്സ്യൂളുകള്‍ ആക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്തിയത്. യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടർന്ന് വിശദമായ ശരീര പരിശോധന നടത്തുകയായിരുന്നു. രണ്ട് യാത്രക്കാരുടെയും പേരില്‍ ഇന്ത്യൻ കസ്റ്റംസ് ആക്‌ട് 1962 അനുസരിച്ച് കേസെടുത്തു തുടർനടപടികള്‍ സ്വീകരിച്ചതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ 3 കോടിയിലേറെ രൂപയുടെ സ്വർണ്ണം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.