ന്യൂഡല്‍ഹി: ഡല്‍ഹിയിലും പൂനെയിലുമായി വന്‍ ലഹരി വേട്ട. 3000 കോടി രൂപയുടെ നിരോധിത ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ മ്യാവു, മ്യാവു എന്ന് അറിയപ്പെടുന്ന മെഫഡ്രോണാണ് പിടികൂടിയത്. ഡല്‍ഹിയിലെ ഹൗസ് ഖാസ് മേഖലയിലും പുണെയിലെ കുര്‍ക്കുംഭിലുമായി നടത്തിയ പരിശോധനയിലാണ് 1100 കിലോഗ്രാം മെഫെഡ്രോണ്‍ മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുണെയില്‍ ഉപ്പ് സൂക്ഷിക്കുന്ന ഒരു ഗോഡൗണില്‍ നിന്നാണ് ആദ്യം മയക്കുമരുന്ന് പിടിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഡല്‍ഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കൃത്രിമമായി നിര്‍മ്മിച്ച 400 കിലോ മയക്കുമരുന്നുകളും പോലീസ് പിടിച്ചെടുക്കുകയായിരുന്നു. ലഹരി മാഫിയ തലവന്‍ ലളിത് പാട്ടീലിന്റെ ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായവര്‍ക്കെതിരെ മുന്‍പും സമാനമായ നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.