കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊന്ന കേസില്‍ പ്രതിയ്ക്ക് വധശിക്ഷ

കൊച്ചി: വില്‍പത്രത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അങ്കമാലി മുക്കന്നൂരില്‍ സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. മൂക്കന്നൂര്‍ എരപ്പ് അറയ്ക്കല്‍ വീട്ടില്‍ ബാബുവിനാണ് വധശിക്ഷ വിധിച്ചത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ മൂത്ത സഹോദരന്‍ ശിവന്‍ (62), ഭാര്യ വത്സല (58), മകള്‍ സ്മിത (33) എന്നിവരെ വെട്ടിക്കൊന്ന കേസിലാണ് തൂക്കുകയര്‍. സ്മിതയുടെ മക്കളായ അശ്വിന്‍, അപര്‍ണ എന്നിവര്‍ക്കും വെട്ടേറ്റിരുന്നു. സഹോദരന്റെ മകളായ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതക കേസുകളില്‍ ഇരട്ട ജീവപര്യന്തവും തടവും പ്രതി അനുഭവിക്കണം. ബാബുവിനെതിരേ കൊലപാതകവും കൊലപാതകശ്രമവും ഉള്‍പ്പെടെ ചുമത്തിയ 14 കുറ്റങ്ങളും തെളിഞ്ഞതായി ജനുവരി 24-ന് കോടതി കണ്ടെത്തിയിരുന്നു. 2018 ഫെബ്രുവരി 12നായിരുന്നു കൂട്ടക്കൊല. കുടുംബ സ്വത്ത് വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട് വില്‍പ്പത്രത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൂട്ടകൊലപാതകത്തിലേക്ക് നയിച്ചത്. കുടുംബഭൂമിയിലെ മരം മുറിക്കാനെത്തിയ ബാബു, ഇതുതടഞ്ഞ ശിവനുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് വെട്ടുകത്തിയുപയോഗിച്ച് വെട്ടിക്കൊന്നു എന്നാണ് കേസ്. 2018 ഫെബ്രുവരി 14ന് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page