ലണ്ടൻ: പതിനഞ്ചുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്കു ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. 38 വയസ്സുകാരിയായ കാൻഡിസ് ബാര്ബറിന് ആണ് വിലക്കേർപ്പെടുത്തിയത്. പ്രിൻസസ് റിസ്ബറോ സ്കൂളില്‍ പഠിപ്പിക്കുന്നതിനിടയില്‍ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 38 വയസ്സുകാരിയായ കാൻഡിസ് ബാര്‍ബറിനെ 2021ല്‍ ആറു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
വിദ്യാര്‍ഥികളോടുള്ള ബാര്‍ബറിന്റെ സമീപനം വളരെ മോശമായിരുന്നെന്നും ഇവര്‍ അധ്യാപനം നടത്തുന്നത് മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകുമെന്നതിനാലാണ് വിലക്കേര്‍പ്പെടുത്തിയതെന്നും അധികൃതര്‍ പറഞ്ഞു. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ കാൻഡിസ് ബാബര്‍, അശ്ലീല സന്ദേശങ്ങളും നഗ്നച്ചിത്രങ്ങളും ഉള്‍പ്പെടെ പതിനഞ്ചു വയസ്സുകാരന് അയച്ചിരുന്നതായി വിചാരണയില്‍ വ്യക്തമായിരുന്നു. 2018 മുതലാണ് ഇവര്‍ വിദ്യാര്‍ഥിക്ക് സന്ദേശമയയ്ക്കാൻ തുടങ്ങിയത്. ഇതിനുശേഷം ഒരു ദിവസം പാടത്തുവച്ചാണ് വിദ്യാര്‍ഥിയുമായി ബാബര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.
ക്ലാസില്‍ പഠിപ്പിക്കുന്നതിനും സ്കൂള്‍ അസംബ്ലിക്കിടയിലും പോലും വിദ്യാര്‍ഥിക്ക് ബാബര്‍ സന്ദേശം അയച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ച് മറ്റുള്ളവരെ അറിയിച്ചാല്‍ സ്കൂളില്‍നിന്നു പുറത്താക്കുമെന്ന് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കോടതിയില്‍ താൻ നിരപരാധിയാണെന്ന നിലപാടില്‍ ബാബര്‍ ഉറച്ചുനിന്നു. കോടതി ശിക്ഷിച്ചതിനു പിന്നാലെ ബാബറില്നിന്നും ഭര്‍ത്താവ് വിവാഹമോചനം നേടിയിരുന്നു.