കൊല്ലം: കൊല്ലം തൊടിയൂര്‍ മുഴങ്ങോടിയില്‍ നിന്ന് ബുധനാഴ്ച കാണാതായ പത്താം ക്ലാസുകാരിയെ വ്യാഴാഴ്ച പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ടി സജാദിന്റെയും ആര് മിനിമോളുടെയും മകള്‍ സജ ഫാത്തിമ (15) യെയാണ് മരിച്ച നിലയിൽ കണ്ടത്. പൊതുപരീക്ഷയുടെ പേരില്‍ കടുത്ത സമ്മര്‍ദ്ദം നേരിട്ടതിനെ തുടര്‍ന്ന് പള്ളിക്കല്‍ പുഴയില്‍ ചാടി ജീവനൊടുക്കിയതായാണ് സംശയിക്കുന്നത്. പരീക്ഷാ സമ്മര്‍ദം താങ്ങാനാവാതെ പോയത് എങ്ങനെയെന്ന് വിവരിക്കുന്ന ആത്മഹത്യാ കുറിപ്പ് ഇവരുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്.
ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടി ട്യൂഷനുവേണ്ടി വീട്ടില്‍ നിന്ന് പോയത്. റോഡരികില്‍ കുട്ടിയുടെ സൈക്കിളും ചെരുപ്പും കണ്ട നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ആത്മഹത്യ സ്ഥിരീകരിച്ചത്.
ഇതേത്തുടര്‍ന്ന് ഫയര്‍ഫോഴ്സും സ്കൂബ സംഘവും സ്ഥലത്തെത്തി ബുധനാഴ്ച തന്നെ തിരച്ചില്‍ നടത്തി. എന്നാല്‍ മൃതദേഹം കണ്ടെത്താനായില്ല. വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അന്ത്യകര്‍മങ്ങള്‍ നടത്തി. കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു സജ.