തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.നെടുമങ്ങാട് പാലോടാണ് സംഭവം നടന്നത്. തെന്നൂര്‍ സൂര്യകാന്തി നാല് സെന്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടില്‍ രാധാകൃഷ്ണൻ (49) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ഉഷ ആണ് ആക്രമിക്കപ്പെട്ടത്.
ഭാര്യയോടുള്ള സംശയവും ആക്സിഡന്റ് ക്ലെയിം ലഭിക്കാൻ ഒപ്പിട്ട് നല്‍കാത്തതുമുള്ള വൈരാഗ്യമാണ് ആക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഭാര്യയുമായി രാധാകൃഷ്ണൻ കുറച്ചുകാലമായി പിണക്കത്തില്‍ ആയിരുന്നു.
ഉഷ സൂര്യകാന്തിയിലുള്ള കടയില്‍ സാധനം വാങ്ങാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിനായി പ്രതി ആസിഡും കത്തിയുമായി കാത്തിരിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാലോട് സി ഐ പി ഷാജിമോൻ, എസ് ഐമാരായ എ നിസാറുദ്ദീൻ, റഹീം, രാജൻ, ജി എസ് സിപിഒ സജുകുമാര്‍, അരുണ്‍ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. കടയില്‍ സാധനം വാങ്ങാനെത്തിയ ഉഷയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചതിനു ശേഷം മുതുകത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിനു ശേഷം ബൈക്കില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ച രാധാകൃഷ്ണനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു.പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി ശേഷം റിമാൻഡ് ചെയ്തു.