കാസർകോട്: എംഡിഎംഎ കടത്തുകേസിലെ വാറന്റ് പ്രതിയെ കര്‍ണ്ണാടക പൊലീസ് അറസ്റ്റു ചെയ്തതിന്റെ വിരോധത്തിൽ യുവാവിനെ മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ആള്ക്കാര് ആക്രമിച്ചു. തലക്ക് മുറിവേറ്റ നിലയില്‍ ഉപ്പളഗൈറ്റ്, ഷാഫി നഗറിലെ ബഷീര്‍ അബ്ബാസി(35) നെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം വീട്ടിനു മുന്നില്‍ നില്‍ക്കുന്നതിനിടയിലായിരുന്നു സംഭവം. ഒരു ചടങ്ങില്‍ പോകാനായി ഒരുങ്ങി നില്‍ക്കുകയായിരുന്നു ബഷീര്‍ അബ്ബാസ്. ഇതിനിടയില്‍ കാറിലും ബൈക്കുകളിലുമായി എത്തിയ ഇരുപത്തിയഞ്ചോളം വരുന്ന സംഘം മാരകായുധങ്ങളുമായി എത്തി അക്രമിക്കുകയായിരുന്നുവെന്നു ബഷീര്‍ അബ്ബാസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് മയക്കുമരുന്നു കേസില്‍ വാറന്റ് പ്രതിയായ ഒരാളെ അടുത്തിടെ കര്‍ണ്ണാടക പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയിരുന്നു. ഇതിനു പിന്നില്‍ ബഷീര്‍ അബ്ബാസ് വിവരം നല്കിയതിനാല് ആണെന്നു ആരോപിച്ചാണ് ആക്രമമെന്നു പറയുന്നു. അടുത്തിടെ മറ്റൊരാളെയും മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ഇതിന്റെ സാക്ഷി ഒപ്പിട്ടു കൊടുത്തത് ബഷീര്‍ അബ്ബാസ് ആണെന്നു പറയുന്നു. ഇതും അക്രമത്തിനു ഇടയാക്കിയതായി സംശയിക്കുന്നുണ്ട്.