കൊല്ലം: ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പത്മകുമാറിനെയും കുടുംബത്തെയും രാത്രി വൈകിയും ചോദ്യം ചെയ്ത് പൊലീസ്.
എഡിജിപി, ഡിഐജി എന്നിവര്‍ ചേദ്യംചെയ്യലിനെത്തിയിരുന്നു. മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. ഇന്നും ചോദ്യം ചെയ്യല്‍ തുടരും.
ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ഇന്നലെയാണ് ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറും കുടുംബവും പിടിയിലായത്. ഇവര്‍ നല്കിയ മൊഴിയില്‍ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. സാമ്പത്തിക ബാധ്യത തീര്‍ക്കാനാണോ തട്ടികൊണ്ട് പോകൽ, പെണ്‍കുട്ടിയുടെ അച്ഛനുമായുള്ള ബന്ധം എന്നിവയില്‍ വ്യക്തത വരുത്തും. പത്മകുമാറിന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളുടെ ഭാര്യക്കും മകള്‍ക്കും തട്ടിക്കൊണ്ടുപോകലില്‍ പങ്കുണ്ടോ എന്നതിലും ഇന്ന് സ്ഥിരീകരണമുണ്ടാകും. കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴിയെടുക്കും. പത്മകുമാറിന്റെ കൂട്ടാളികളെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്. പ്രതി പത്മകുമാർ ആദ്യം പറഞ്ഞത് മുഴുവൻ നുണയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ക്ക് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ല. പ്രതിയുടെ ഭാര്യയും മകളും പൊലീസിനോട് പറഞ്ഞതും ഇയാൾ പറഞ്ഞ കാര്യങ്ങളും തമ്മില്‍ ബന്ധമില്ലാത്തതാണ് വ്യാജകഥകളാണെന്ന സംശയത്തിലേക്ക് എത്തിച്ചത്. തന്റെ സാമ്പബത്തിക ബാധ്യത തീര്‍ക്കാൻ പത്മകുമാര്‍ തന്നെ ആസൂത്രണം ചെയ്തതതാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്. പ്രതി ലക്ഷ്യമിട്ടത് ആറ് വയസുകാരിയെ മാത്രമല്ലെന്നും കുട്ടിയുടെ ജ്യേഷ്ഠനെയടക്കം തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കുട്ടികളെ രണ്ട് പേരെയും തട്ടിക്കൊണ്ടുപോയി പണം വില പേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് സംശയിക്കുന്നു. നഴ്സിങ്ങ് റിക്രൂട്ട്മെൻ്റിന് പണം നൽകിയത് തിരികെ നൽകാത്തതാണ് പ്രതികാരത്തിന് കാരണമെന്ന ആദ്യ മൊഴികൾ കള്ളമാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.