കാസർകോട് : പ്രകൃതി ഭംഗിയും,യാത്രയുടെ ആനന്ദവും ഒത്തുചേരുന്ന തലപ്പാടി- ചെങ്കള റീച്ചിലെ ദേശീയപാതയുടെ മനോഹാരിതയ്ക്കിടയിൽ പാതയോരത്ത് കാടുകൾ വളരുന്നു. കാടുകൾ വളർന്ന് നടപ്പാതയിലേക്ക് കയറിയതോടെ കാൽനടയാത്രക്കാസുരക്ഷാ ഭീഷണിനേരിടുന്നു.
ഉപ്പള,കുമ്പള, മൊഗ്രാൽപുത്തൂർ, കല്ലങ്കൈ ഭാഗങ്ങളിലൊക്കെ ദേശീയപാത സർവീസ് റോഡിന് അരികിലാണ് കൂടുതലായും കാട് വളർന്ന് നടപ്പാതകളെ മൂടിയിട്ടുള്ളത്.ഇത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.കാട് വെട്ടിത്തെളിക്കാൻ നിർമ്മാണ കമ്പനി അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നു ആക്ഷേപമുണ്ട്.
ജില്ലയിലെ ദേശീയപാതയിലൂടെയുള്ള യാത്ര വൈവിധ്യമാർന്ന കാഴ്ചകളാണ് യാത്രക്കാർക്കു സമ്മാനിക്കുന്നത്. പച്ചനിറഞ്ഞ നെൽവയലുകൾ,തല ഉയർത്തി നിൽക്കുന്ന മലനിരകൾ,പുഴകൾ, കടൽത്തീരങ്ങൾ, തെങ്ങിൻതോട്ടങ്ങൾ എന്നിവയെല്ലാം ദേശീയപാതയിലൂടെയുള്ള യാത്രയെ ആസ്വാദ്യമാക്കുന്നു. ഇതിനിടയിലാണ് റോഡിന്റെ ഭംഗി കാടുകൾ കളങ്കമാക്കുന്നത്. ദേശീയപാതയുടെ വളവുകളിലും, തിരിവുകളിലും കാട് വളർന്ന് നിൽക്കുന്നത് എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ പോലും കാണാൻ പറ്റാത്ത വിധത്തിലായിട്ടു ട്ടുണ്ട്.കാട് കയറുന്നത് മൂലം ഇടുങ്ങിയ സർവീസ് റോഡിന്റെ വീതി കുറയുകയും വാഹനങ്ങൾക്ക് വശങ്ങളിലേക്ക് ഒതുക്കാൻ കഴിയാതെയും വരുന്നുണ്ട്. ഇതിനിടയിൽ റോഡരികിലെ കാടുകൾ പാമ്പുകളുടെയും, തെരുവുനായ്ക്കളുടെയും താവളമാവുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയുമാവുന്നു.
ദേശീയപാതയുടെ നിർമ്മാണവും, പരിപാലനവും നിർമ്മാണകമ്പനിക്കാണെന്നു കരാറുകളിൽ പറയുന്നുണ്ട്.
എന്നിട്ടും ദേശീയപാതയോരത്ത് കാട് വളരുന്നതിൽ നാട്ടുകാർ നിരാശപ്പെടുന്നു.







