കാസര്‍കോട്: മലയോരത്തെ പ്രധാന റോഡുകളില്‍ ഒന്നായ പരപ്പ-കാലിച്ചാമരം റോഡ് തകര്‍ന്നു. റോഡിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനക്കെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം രൂക്ഷം.
1960ല്‍ ബസ് സര്‍വ്വീസ് ആരംഭിച്ച റോഡാണ് പരപ്പ-കാലിച്ചാമരം റോഡ്. നിലവില്‍ 25ല്‍പ്പരം ബസ് സര്‍വ്വീസുകളും നൂറു കണക്കിന് ചരക്കു വാഹനങ്ങളും സ്‌കൂള്‍ ബസുകളും പ്രതിദിനം കടന്നു പോകുന്ന റോഡിൽ നിറയെ കുഴികളാണ്. ആര്‍ടിഒ ഗ്രൗണ്ട് മുതല്‍ പെരിയങ്ങാനം വരെയുള്ള ഭാഗത്ത് റോഡില്‍ വലിയ കുഴികളുണ്ട്.
നിലവില്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് റോഡ്. പേരിന് എപ്പോഴെങ്കിലും അറ്റകുറ്റപ്പണി നടത്തുന്നതല്ലാതെ കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയാല്‍ ഇന്ന് അനുഭവിക്കുന്ന ദുരിതത്തിന് അറുതിയാകുമെന്നാണ് നാട്ടുകാരുടെ കണക്കുകൂട്ടൽ.







