ലഹരിവേട്ട- തുടര്‍ക്കഥ

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നു പാതയോരങ്ങളില്‍ മുന്നറിയിപ്പ് എഴുതിവെച്ചത് കാണാറുണ്ട്. പുകവലിക്കുന്നത് കുറ്റം എന്ന് ബീഡി- സിഗററ്റ് പായ്ക്കറ്റിന്റെ പുറത്ത് എഴുതി വെയ്ക്കണം എന്നാണ് കോട്്പ ആക്ട് അനുശാസിക്കുന്നത്. (സിഗററ്റ് ആന്റ് അതര്‍ ടുബാക്കോ പ്രൊഡക്റ്റ്സ് ആക്റ്റ്-(C.O.T.P.A).

പുകയില കത്തി എരിയുമ്പോഴുണ്ടാകുന്ന പുക ഉള്ളിലേക്കെടുക്കുമ്പോള്‍ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കും. ഇതു ശ്വാസകോശ രോഗങ്ങള്‍ക്ക് ഇടയാക്കും. മാരകമാകും ഇത്.

ബീഡി, സിഗററ്റ്, വെറ്റില മുറുക്ക്- എല്ലാം പഴഞ്ചനായി. അടുത്ത കാലത്ത് എം ഡി എം എ എന്ന നവാവതാരം മുന്നിലെത്തിയിരിക്കുന്നു. മെത്തിലെനെ ഡയോക്സി മെത്താംഫെറ്റാമെനെ -എന്നതിന്റെ ചുരുക്കപ്പേരാണ് എംഡിഎംഎ. കൃത്രിമ ലഹരി പദാര്‍ത്ഥത്തിന്റെ ശാസ്ത്രനാമം. പരമരഹസ്യമായി കടത്തിക്കൊണ്ടുവരാം. ആവശ്യക്കാര്‍ക്ക് കൈമാറാം. ഇങ്ങനെ വിതരണ സൗകര്യമുണ്ട്. അതുകൊണ്ടാണ് എം ഡി എം എ ചുരുങ്ങിയ കാലം കൊണ്ട് രംഗം കീഴടക്കിയത്. പണം ഒഴുകും.

വൈകിയാണെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നു. ലഹരിവേട്ടയിലേര്‍പ്പെട്ടു- ഇടതു പക്ഷ ഭരണകാലത്ത് ഓപ്പറേഷന്‍ ഡീ ഹണ്ട് എന്ന പേരില്‍. ഡ്രഗ്ഗ്സിനെ വേട്ടയാടുന്ന പദ്ധതി. കോട്പ നിയമപ്രകാരം 2016ല്‍ 2,01,085പേരില്‍ നിന്ന് പിഴ ഈടാക്കി. 2017ല്‍ 1,62,606 പേരില്‍ നിന്നും. പിഴത്തുകയുടെ കണക്ക് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതില്‍ അവ്യക്തതയുണ്ട്. വേട്ട തരക്കേടില്ല. അതുകൊണ്ടാണല്ലോ രണ്ടാം കൊല്ലം പിടികൂടപ്പെട്ടവരുടെ എണ്ണം കുറഞ്ഞ് കാണുന്നത്. അതല്ല, വേട്ടക്കാര്‍ അമാന്തക്കാരായോ?

സംസ്ഥാനത്തെ വിദ്യാലയ പരിസരങ്ങളില്‍ എം ഡി എം എ വില്‍പ്പന നടത്തിയതിന് 2016ല്‍ 2,788 പേരില്‍ നിന്ന് പിഴ ഈടാക്കി. 2017ല്‍ പിഴ ഈടാക്കപ്പെട്ടവരുടെ എണ്ണം വര്‍ദ്ധിച്ചു. 3065 പേരില്‍ നിന്ന്. ആ വര്‍ഷം തീവണ്ടിയില്‍ വെച്ച് പുക വലിച്ചതിന് 8,345 പേരെ പിടികൂടി. 16,68,000 രൂപ പിഴയായി ഈടാക്കി. അതിനു ശേഷമുള്ള കണക്ക് 2016 വരെയുള്ളത്- പത്രങ്ങളില്‍ നിന്ന് ലഭ്യമല്ല.

പുകവലിയടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കേരളത്തില്‍ കുറഞ്ഞ് വരുന്നു എന്നൊരു വാര്‍ത്ത കണ്ടു. തടയാന്‍ ചുമതലപ്പെട്ടവരുടെ ജാഗ്രതയും കാര്യക്ഷമതയും തന്നെയാകാം ലഹരി ഭ്രാന്തന്മാരുടെ കണക്ക് കുറഞ്ഞു കാണാന്‍ കാരണം. സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കുള്ള ട്രെയിനിംഗ് സിലബസ്സില്‍ കോട്പ നിയമം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടത്രേ. എം ഡി എം എ പിടികൂടി. കടത്തിക്കൊണ്ടുവരുന്നവരുടെ പേരില്‍ കേസെടുത്തു, പിഴ ചുമത്തി എന്ന വാര്‍ത്ത കാണാത്ത ദിവസമില്ല.

2026ല്‍ സംസ്ഥാനത്ത് ഭരണം മാറിവന്നപ്പോള്‍ ലഹരിവേട്ടയുടെ പേരും മാറി. ഓപ്പറേഷന്‍ ഡീഹണ്ടിന് പകരം, ഓപ്പറേഷന്‍ തൂഫാന്‍ ജാഗരണ്‍. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാസര്‍കോട് ജില്ലാ ആസ്ഥാന മന്ദിരത്തിന് സമീപത്തെ, നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 27-7-2026ന് പദ്ധതി ഉദ്ഘാടനം ചെയ്തു.

ലഹരി മാഫിയകളിലെ അവസാനത്തെ കണ്ണിയെയും തുടച്ചു നീക്കുന്നതുവരെ ഓപ്പറേഷന്‍ തൂഫാന്‍ തുടരും. ലഹരിമാഫിയകളോട് ഇനി ചര്‍ച്ചയില്ല. (ഇതിന് മുമ്പ് ചര്‍ച്ച ചെയ്തിരുന്നോ? ചെയ്തിരുന്നു. എന്നല്ലേ, ഇനി ഇല്ല എന്ന് കേള്‍ക്കുമ്പോള്‍ തോന്നുക?). സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന്‍ ജാഗരണ്‍ പദ്ധതിക്ക് കേരള ജനതയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നുണ്ട്- കത്തുകളിലൂടെയും മെസ്സേജുകളിലൂടെയും. അമ്മമാരും ഉമ്മമാരും ആഭ്യന്തര വകുപ്പിനെ പ്രശംസകൊണ്ട് മൂടുന്നു. വകുപ്പു മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചത്. മാതാക്കളാണ് യഥാര്‍ത്ത തൂഫാന്‍ പോരാളികള്‍. ലഹരി മാഫിയകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കാപ്പ ചുമത്തുകയോ, അവരുടെ സ്വത്ത് കണ്ടു കെട്ടുകയോ ചെയ്യും എന്നും അറിയിച്ചിട്ടുണ്ട്.

എത്രപേര്‍ക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്? എത്ര പേരുടെ സ്വത്ത് കണ്ടു കെട്ടി എന്നും വ്യക്തമാക്കിയിട്ടില്ല. വാര്‍ത്തയും കണ്ടില്ല. ചുമത്തിയേക്കും, കണ്ടു കെട്ടിയേക്കും എന്ന ആധുനിക മാധ്യമ ശൈലിയും കണ്ടില്ല.

പ്രത്യാശയോടെ ആശ്വാസത്തോടെ കഴിയുമ്പോഴാണ് ആശങ്കാജനകമായ ഒരു വര്‍ത്ത വന്നത്. (മാതൃഭൂമി- 30-7-2026) വടകരയില്‍ ഒരു എം ഡി എം എ കേസ്. ഒരു കോടി രൂപയുടെ ഇടപാട് നടന്നു. സ്പെഷ്യലിസ്റ്റ് അധ്യാപികമാര്‍ ഇടനിലക്കാരായി നിന്നു- കാവ്യ, കീര്‍ത്തന എന്നിവര്‍. എം ഡി എം എ വിറ്റു കിട്ടിയ പണം ഒരു വ്യക്തിയുടെ അക്കൗണ്ടിലേയ്ക്ക് പോയോ എന്ന് സംശയം. ഒരു വയനാട് സ്വദേശി സംസ്ഥാനം വിട്ടു പോയി.

മൂന്ന് അധ്യാപികമാര്‍ അറസ്റ്റിലായി എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നത് എന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഒരു ഡോക്ടര്‍ക്കെതിരെയും കേസുണ്ടത്രേ. ലഹരി ഇടപാട് സംബന്ധമായ കേസുകള്‍ അന്വേഷിക്കാന്‍ സംസ്ഥാനത്തിന് പുറത്തേയ്ക്ക് പോകേണ്ടിവരികയാണെങ്കില്‍, അതിന് ചെലവാകുന്ന പണം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ലഘൂകരിക്കും. അധ്യാപികമാര്‍ ലഹരി വില്‍പ്പനയുടെ കണ്ണികളാകുന്നത് അംഗീകരിക്കാനാവില്ല. ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഹരി പദാര്‍ത്ഥങ്ങള്‍ നല്‍കിയിരുന്നോ എന്ന് അന്വേഷിക്കും. ആഭ്യന്തര മന്ത്രി ചെന്നിത്തല അറിയിച്ചു. തൂഫാന്‍ രണ്ടാംഘട്ടം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചതായി സെപ്തംബര്‍ 6ന് വാര്‍ത്ത. ഒന്നാംഘട്ടത്തിന് ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിച്ചിട്ടും ലക്ഷ്യം സാധിച്ചില്ല. അതുകൊണ്ടാണല്ലോ രണ്ടാംഘട്ടം ആരംഭിക്കേണ്ടി വന്നത്. അതും ലക്ഷ്യപ്രാപ്തിയിലെത്തിയില്ലെങ്കില്‍ മൂന്നാംഘട്ടം തുടങ്ങാം.
രക്തബീജന്‍ എന്നൊരു അസുരന്റെ കഥയുണ്ട് ദേവീ ഭാഗവത പുരാണത്തില്‍. ശത്രുവിന്റെ ആയുധമേറ്റുണ്ടാകുന്ന മുറിവുകളില്‍ നിന്നും നിലത്ത് വീഴുന്ന ഓരോ തുള്ളി രക്തത്തില്‍ നിന്ന് ഓരോ രക്തബീജന്‍ ജനിക്കും. അങ്ങനെ നിരവധി രക്തബീജാസുരന്മാര്‍. രക്തതുള്ളികള്‍ നിലം തൊടും മുമ്പെ കുടിച്ചു വറ്റിക്കാന്‍ പിശാചുക്കളെത്തുന്നു. രക്തബീജന്റെ കഥ കഴിഞ്ഞു.
തൂഫാന്‍ ജാഗരണത്തിന് മുമ്പുള്ള ഓപ്പറേഷന്‍ പുരാണം

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page