കല്ലേലി രാഘവൻ പിള്ള:ആലപ്പുഴയുടെ ഗുരുനാഥൻ 

അനുസ്മരണം

സന്തോഷ് പിള്ള
ആലപ്പുഴയുടെ ഹൃദയ ഭാഗത്തുകൂടിയുള്ള മുല്ലക്കൽ റോഡിലൂടെ നടക്കുമ്പോൾ ആണ് ജോസഫ് ജെ പാലത്രയെ കാണുന്നത്. പ്രൈമറി ക്ലാസ്സ്മുതൽ, ഡിഗ്രി പഠനം വരെ ഒരുമിച്ചുണ്ടായിരുന്ന സുഹൃത്ത്. മുല്ലക്കൽ റോഡരികിലുള്ള പാലത്ര ജൂവലേഴ്സിൽ എപ്പോഴും ജോസഫ് ഉണ്ടാവും. സംഭാഷണ മദ്ധ്യേ ജോസഫ് ചോദിച്ചു,
“കല്ലേലി സാറിനെ കാണാൻ പോകുന്നില്ലേ”? സാറിപ്പോൾ പുറത്തേക്കൊന്നും പോകാറില്ല.
അപ്പോഴാണ് ഓർമിച്ചത്, ഇത്തവണ സാറിനെ കണ്ടില്ലല്ലോ.
 പണ്ടൊക്കെ നാട്ടിലെത്തുമ്പോൾ, വൈകുന്നേരങ്ങളിൽ മുല്ലക്കൽ റോഡിലൂടെ നടന്നുപോകുന്ന സാറിനെ കാണാറുണ്ടായിരുന്നു.  എപ്പോഴും ശുഭ്രവസ്ത്രധാരിയായി, ഇടതു കൈ മുണ്ടിനറ്റത്തും, വലതു കൈയ്യിൽ  നീളൻ കുടയും പിടിച്ച്,  ആലപ്പുഴയുടെ സ്പന്ദനം അറിഞ്ഞുകൊണ്ടുള്ള ആ നടത്തം.


കാണുന്നവരോടെല്ലാം സ്നേഹവും,  സൗഹൃദവും  പങ്കുവെച്ചുകൊണ്ട് സാർ കടന്നുപോകുമ്പോൾ, ഒരു മനുഷ്യന് എങ്ങനെയാണ് ഇത്രയധികം ആരാധകർ ഉണ്ടാവുക എന്ന് അതിശയപ്പെട്ടിട്ടുണ്ട്. ഒരിക്കലും ചിരിമായാത്ത സാറിനെ കാണുമ്പോൾ തന്നെ, അനിർവചനീയമായ ശാന്തി  ഉള്ളിന്റെ ഉള്ളിൽ അനുഭവപ്പെടുമായിരുന്നു. ജൂൺ മാസത്തിൽ സാറിനെ അവസാനമായി കണ്ടപ്പോഴും അതേ അനുഭൂതിയാണ് ലഭിച്ചത്.
ആറാം ക്ലാസ്സിൽ എസ് ഡി വി സ്കൂളിൽ പ്രവേശനത്തിന് ചെന്നപ്പോഴാണ് കല്ലേലി രാഘവൻ പിള്ള സാറിനെ ആദ്യമായി കാണുന്നത്. ഇംഗ്ലീഷ് ഡിക്ഷനറിയിലെ
എല്ലാ വാക്കുകളുടെയും  അർത്ഥം സാറിന് മനഃപാഠമാണ് എന്നൊരു ഖ്യാതി അന്നത്തെ വിദ്യാർത്ഥികളുടെ ഇടയിൽ ഉണ്ടായിരുന്നു.
സ്വാതന്ത്ര സമരസേനാനി, ബാലജനസഖ്യം ആലപ്പുഴ ജില്ലാ രക്ഷാധികാരി, ആകാശവാണി ഉപദേശക സമതി അംഗം, ജവഹർ ബാലഭവൻ സ്ഥാപക ഡയറക്ടർ, ഭവന നിർമ്മാണ സഹകരണ സംഘം ഡയറക്ടർ, മുഖരേഖ മാസിക ചീഫ് എഡിറ്റർ, നെഹ്രുട്രോഫി വള്ളംകളി സ്മരണിക പത്രാധിപർ തുടങ്ങിയ അനേകം സാമൂഹ്യ സാംസ്കാരിക മേഖലയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 37 വർഷം ആലപ്പുഴ എസ് ഡി വി സ്കൂളിലും, 18 വർഷം എം ഇ എസ് സ്കൂളിലും അധ്യാപകനായിരുന്ന സാറിന് 1985ൽ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു . 1964 ൽ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച “നല്ല കുട്ടി” എന്ന പുസ്തകമുൾപ്പെടെ 11 പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് .
ആയിരങ്ങൾക്ക് ജ്ഞാനവും, സ്നേഹവും, മാർഗ്ഗ ദർശനവും നൽകിയ, അക്ഷയപാത്രമായിരുന്ന കല്ലേലി രാഘവൻ പിള്ള എന്ന ഗുരുനാഥൻമാരുടെ ഗുരുവിന്, ബഹുമാനപുരസ്സരം അശ്രുപുഷ്പാഞ്ജലി അർപ്പിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page